തിരുവനന്തപുരം: രാജ്യത്ത് 2000 രൂപയുടെ നോട്ട് നിരോധിച്ചതിനെ ട്രോളി കേരള ടൂറിസം വകുപ്പ്. 2000 രൂപ നോട്ടില്‍ ചിപ്പും ജി പി എസും ഘടിപ്പിച്ചിട്ടുണ്ടെന്ന ബിജെപി നേതാക്കളുടെ അവകാശവാദങ്ങളെ കളിയാക്കിയാണ് കേരള ടൂറിസം വകുപ്പ് രംഗത്തെത്തിയത്. ഈ ചിപ്പ് (ഉപ്പേരി) പിന്‍വലിക്കില്ലെന്ന തലക്കെട്ടില്‍ ഒരു പ്ലേറ്റ് ചിപ്പ്സിന്‍റെ ചിത്രമാണ് കേരളാ ടൂറിസം വകുപ്പ് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചത്. ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയ നോട്ട് നിരോധനത്തിന് പിന്നാലെ പുറത്തിറക്കിയ 2000 രൂപയുടെ നോട്ടാണ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത്. ഇതിനെതിരെ സമൂഹത്തിന്‍റെ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ഉയരുന്നതിനിടയിലാണ് കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച് കേരള ടൂറിസം വകുപ്പും രംഗത്തെത്തിയത്. സാമൂഹിക മാധ്യമങ്ങളില്‍ ഈ ട്രോള്‍ വൈറലായിരിക്കുകയാണ്.
അതേസമയം, 2000 രൂപയുടെ നോട്ടുകള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കാനാണ് റിസര്‍വ് ബാങ്ക് തീരുമാനിച്ചിരിക്കുന്നത്. നിരോധിച്ച 2000 രൂപയുടെ നോട്ട് കൈവശമുള്ളവര്‍ക്ക് സെപ്റ്റംബര്‍ 30വരെ ഉപയോഗിക്കാന്‍ സാധിക്കും. മേയ് 23 മുതൽ 2000 നോട്ടുകൾ മാറ്റിയെടുക്കാനുള്ള സൗകര്യമൊരുക്കുമെന്നും ആര്‍ ബി ഐ അറിയിച്ചു. നിലവിൽ ഇന്ത്യൻ വിപണിയിലുള്ളത് 3.62 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ട് മാത്രമാണ്. മുൻപുണ്ടായിരുന്ന 2000 രൂപ നോട്ടുകൾ ഘട്ടംഘട്ടമായി പിൻവലിച്ചിരുന്നു.
2016 -ന്‍റെ അവസാനമാണ് രാജ്യത്ത് 2000 രൂപ നോട്ടുകൾ അച്ചടിച്ച് വിപണിയിലിറക്കിയത്. അതിന് ശേഷം ഈ കറൻസി റിസർവ് ബാങ്ക് അച്ചടിച്ചിരുന്നില്ല. ക്രമേണ 2000 രൂപ നോട്ട് പിൻവലിക്കുമെന്ന വിലയിരുത്തലുകൾ സാമ്പത്തിക വിദഗ്ദ്ധർ വളരെ മുൻപ് തന്നെ നൽകിയിരുന്നു.