കണ്ണൂര്‍: അനാവശ്യമായി കലഹിച്ച് മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികളെന്ന് മാര്‍ ജോസഫ് പാംപ്ലാനി. കെ.സി.വൈ.എം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ബിഷപ്പ് രക്തസാക്ഷികളെ പരിഹസിച്ചത്. ചിലർ പ്രകടനത്തിനിടയില്‍ പൊലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍ നിന്ന് തെന്നിവീണു മരിച്ചവരാണെന്നും പാംപ്ലാനി കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ രക്തസാക്ഷികളെപ്പോലെയല്ല അപ്പോസ്തലന്‍മാരെന്നും അവരുടെ രക്തസാക്ഷിത്വം സത്യത്തിന് വേണ്ടിയായിരുന്നുവെന്നും ബിഷപ്പ് പ്രസംഗത്തില്‍ പറഞ്ഞു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പേര് എടുത്തുപറയാതെയാണ് മാര്‍ ജോസഫ് പാംപ്ലാനി രക്തസാക്ഷികള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.
യുവജനങ്ങൾക്ക് കേരളത്തിൽ ജീവിക്കാനുള്ള സാഹചര്യം ഇല്ലാതായി. അതുകൊണ്ടാണ് പ്ലസ്ടു കഴിഞ്ഞ ഉടൻ യുവതീ യുവാക്കൾ വിദേശത്തേയ്ക്ക് പോകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റബ്ബര്‍ വില 300 രൂപയായി ഉയര്‍ത്തിയാല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കാമെന്ന് പാംപ്ലാനി അടുത്തിടെ പറഞ്ഞതും വലിയ വിവാദമായിരുന്നു.
കേരളത്തില്‍ നിന്ന് ബിജെപിക്ക് ഒരു എം പി പോലുമില്ലെന്ന വിഷമം കേരളത്തിലെ കുടിയേറ്റ ജനത പരിഹരിച്ചുതരും. ജനാധിപത്യത്തിൽ വോട്ടായി മാറാത്ത ഒരു പ്രതിഷേധവും പ്രതിഷേധമല്ലെന്ന സത്യം കർഷകർ തിരിച്ചറിയണമെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞിരുന്നു. കുടിയേറ്റ ജനതയ്ക്ക് അതിജീവനം വേണമെങ്കില്‍ രാഷ്ട്രീയമായി പ്രതികരിക്കണമെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.