രക്തസാക്ഷികളെ അപമാനിച്ച ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി മാപ്പുപറയണമെന്ന് ഡി വൈ എഫ് ഐ. സാമൂഹ്യ അനീതികൾക്കും അധികാരഗർവിനും വർഗീയതയ്ക്കും അധിനിവേശത്തിനുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതിന്റെ ഭാഗമായി, അധികാരവർഗ്ഗത്താൽ കൊലചെയ്യപ്പെട്ടവരാണ് രക്തസാക്ഷികൾ. കണ്ടവനോട് അനാവശ്യ കലഹത്തിന് പോയി മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികൾ" എന്ന തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന, അനീതികൾക്കെതിരെ ശബ്ദിച്ച ധീരരായ മനുഷ്യരെ അപമാനിക്കുന്നതാണ്. ബിജെപി കൂടാരത്തിൽ അധികാരത്തിന്റെ അപ്പകഷ്‌ണവുമന്വേഷിച്ചു പോകുന്നവർ, മഹത്തായ രക്ഷസാക്ഷിത്വങ്ങളെ അപമാനിക്കുന്നത് പുരോഗമന സമൂഹം സഹിച്ചെന്നു വരില്ല. ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി പ്രസ്താവന പിൻവലിച്ചു മാപ്പ് പറയണമെന്ന് ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
രക്തസാക്ഷികളെ അപമാനിച്ചത് അംഗീകരിക്കില്ല :ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി മാപ്പുപറയണം
സാമൂഹ്യ അനീതികൾക്കും അധികാരഗർവിനും വർഗീയതയ്ക്കും അധിനിവേശത്തിനു മെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതിന്റെ ഭാഗമായി, അധികാരവർഗ്ഗത്താൽ കൊലചെയ്യപ്പെട്ടവരാണ് രക്തസാക്ഷികൾ. ഹിറ്റ്ലറുടെയും മുസോളിനിയുടെയും ഫാസിസ്റ്റ് ഭീകരതയ്ക്കെതിരെയും അമേരിക്കയുടെയും ഇസ്രായേലിന്റെയും അധിനിവേശത്തിനെതിരെയും പൊരുതിമരിച്ച ആയിരങ്ങൾ തലമുറകൾക്ക് ആവേശമാണ്. രക്തസാക്ഷിത്വം എന്നത് കേവലം വ്യക്തിയുടെ മരണമല്ല; ഉറച്ച രാഷ്ട്രീയവും നിശ്ചയദാർഢ്യവുമുള്ള മനുഷ്യരെപറ്റിയുള്ള ഓർമ്മ കൂടിയാണ്. അനീതിയ്ക്കും അധർമ്മത്തിനുമെതിരെ ശബ്ദിച്ചതിനാലാണ് ക്രിസ്തുവിനെ കുരിശിലേറ്റിയതെന്ന് ലോക വ്യാപകമായി വിശ്വസിക്കപ്പെടുന്നു. യേശു സമരം ചെയ്തത് യാഥാസ്ഥിതിക പുരോഹിത സമൂഹത്തിനെതിരായും റോമാ സാമ്രാജ്യത്വത്തിനെതിരെയുമായിരുന്നു. അതിന്റെ പരിണിത ഫലമാണ്, ആ നീതിമാന്റെ രക്തസാക്ഷിത്വം .
ബ്രീട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ പോർമുഖത്ത് രക്തസാക്ഷിത്വം വരിച്ച ഭഗത് സിംഗ് ഉൾപ്പെടുന്ന ആയിരക്കണക്കിന് ധീരരുണ്ട്. ആർ.എസ്.എസുകാരനായ ഗോഡ്‌സേയുടെ തോക്കിൻ കുഴലിന് മുന്നിൽ ഹേ റാം വിളിച്ചു പിടഞ്ഞു വീണ മഹാത്മാഗാന്ധിയുടതും ധീരരക്തസാക്ഷിത്വമാണ്. രാജാധികാരത്തിനും ഇംഗ്ലീഷുകാരുടെ അധികാര ധാർഷ്ട്യത്തിനുമെതിരെ പുന്നപ്രയിലും വയലാറിലും പൊരുതി ജീവൻ വെടിഞ്ഞ മനുഷ്യരുണ്ട്. വിദ്യാഭ്യാസ കച്ചവടത്തിനെതിരായും തൊഴിലില്ലായ്മക്ക് എതിരെയും ന്യായമായ കൂലിക്ക് വേണ്ടിയും നടന്ന ഉജ്ജ്വല പോരാട്ടത്തിൽ ജീവൻ പൊലിഞ്ഞവരുമുണ്ട്. സംഘപരിവാർ തീവ്രവാദികൾ ചുട്ടു കൊന്ന ഗ്രഹാം സ്റ്റെയിൻസ് മുതൽ മോദി ഭരണകൂടം സമ്മാനിച്ച നിർബന്ധിത മരണം വരിക്കേണ്ടി വന്ന സ്റ്റാൻ സ്വാമിവരെയുള്ള ക്രിസ്ത്യൻ പുരോഹിതന്മാർ വരെയുണ്ട്.
"കണ്ടവനോട് അനാവശ്യ കലഹത്തിന് പോയി മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികൾ" എന്ന തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന, അനീതികൾക്കെതിരെ ശബ്ദിച്ച ധീരരായ മനുഷ്യരെ അപമാനിക്കുന്നതാണ്. ബിജെപി കൂടാരത്തിൽ അധികാരത്തിന്റെ അപ്പകഷ്‌ണവുമന്വേഷിച്ചു പോകുന്നവർ, മഹത്തായ രക്ഷസാക്ഷിത്വങ്ങളെ അപമാനിക്കുന്നത് പുരോഗമന സമൂഹം സഹിച്ചെന്നു വരില്ല. ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി പ്രസ്താവന പിൻവലിച്ചു മാപ്പ് പറയണം.
DYFI KERALA