ഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എം പിയുമായ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ഈ മാസം 28- ന് പുതിയ പാര്‍ലമെന്‍റ് മന്ദിരം വളയുമെന്ന് ഗുസ്തി താരങ്ങള്‍. ബ്രിജ് ഭൂഷനെതിരെയുള്ള സമരം ഒരു മാസം പിന്നിടുന്ന സാഹചര്യത്തിലാണ് ഗുസ്തി താരങ്ങള്‍ പ്രതിഷേധം ശക്തമാക്കുന്നത്. 'മെയ് 27നുള്ളിൽ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ വനിതാ താരങ്ങള്‍ പുതിയ പാര്‍ലമെന്‍റ് മന്ദിരം വളയും. ഉദ്ഘാടന ദിവസം പുതിയ പാർലമെന്റ് വളപ്പിൽ വനിതാ മഹാ പഞ്ചായത്ത് സംഘടിപ്പിക്കുമെന്നും' ഗുസ്തി താരങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തെ ഇളക്കിമറിച്ച കർഷക പ്രക്ഷോഭത്തിന്‍റെ മാതൃകയിലാണ് ഗുസ്തി താരങ്ങള്‍ പുതിയ നീക്കം നടത്തുന്നത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുള്‍പ്പെടെ ഏഴ് വനിതാ ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷനെതിരെ ലൈംഗിക ചൂഷണ പരാതി നല്‍കിയത്. പരാതി നല്‍കിയിട്ടും പൊലീസ് ഇയാള്‍ക്കെതിരെ യാതൊരു നടപടിയും എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഗുസ്തി താരങ്ങള്‍ സമരം ആരംഭിച്ചത്. ഒളിംപിക്‌സ് ജേതാക്കളായ ബജ്‌റംഗ് പൂനിയ, സാക്ഷി മാലിക്, ലോക ചാമ്പ്യന്‍ഷിപ്പ് ജേതാവ് വിനേഷ് ഫോഗട്ട് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സമരം ചെയ്യുന്നത്. അതേസമയം, നിരവധി സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിരുന്നു. കര്‍ഷകരുടെ സംഘടനയായ മഹാപഞ്ചായത്തും താരങ്ങളുടെ സമരത്തിനൊപ്പം ചേര്‍ന്നിട്ടുണ്ട്.