മുംബൈ: തനിക്കും ഭാര്യ ക്രാന്തി രേദ്കറിനും കഴിഞ്ഞ നാലുദിവസമായി സാമൂഹികമാധ്യമങ്ങളിലൂടെ അശ്ലീല സന്ദേശങ്ങളും ഭീഷണിയുമാണ് ലഭിക്കുന്നതെന്ന് സമീര്‍ വാങ്കഡെ. ഇത്തരം സന്ദേശം അയക്കുന്നവര്‍ക്കെതിരെ നിയമ നടപടികളുമായി മുന്‍പോട്ട് പോകുമെന്നും മുംബൈ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുമെന്നും സമീര്‍ വാങ്കഡെ പറഞ്ഞു. തനിക്കും കുടുംബത്തിനും പ്രത്യേകം സുരക്ഷ ഒരുക്കണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുമെന്നും സമീര്‍ വാങ്കഡെ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ.യോട് പറഞ്ഞു.
ഷാറൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍ പ്രതിയായ മയക്കുമരുന്ന് കേസില്‍ എന്‍ സി ബി സോണല്‍ ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെ പണം തട്ടാന്‍ ശ്രമിച്ചുവെന്ന സിബിഐയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വ്യാജ കേസ് ഉണ്ടാക്കി ഷാരൂഖിനെ ഭീഷണിപ്പെടുത്തി 25 കോടി കൈക്കലാക്കാനായിരുന്നു സമീര്‍ വാങ്കഡെയുടെ പദ്ധതി. പിന്നീട് ഇത് 18 കോടി രൂപയിലേക്ക് ഉറപ്പിക്കുകയായിരുന്നു. ഇടപാടുമായി ബന്ധപ്പെട്ട് 50 ലക്ഷം അഡ്വാൻസ് വാങ്ങിയതായും സി ബി ഐ ആരോപിക്കുന്നു. കിരൺ ഗോസാവി എന്നയാളുമായി ചേർന്നാണ് ഗൂഢാലോചന നടത്തിയതെന്നും സി ബി ഐയുടെ എഫ് ഐ ആറിൽ പയുന്നു. വിദേശയാത്രകളെക്കുറിച്ച് കൃത്യമായ ഉത്തരം നൽകാൻ സമീറിന് കഴിഞ്ഞില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലഹരി മരുന്ന് കേസില്‍ ആര്യന്‍ ഖാന് ക്ലീന്‍ ചിറ്റ് ലഭിച്ചതിന് പിന്നാലെയാണ് സമീർ വാങ്കഡെക്കെതിരെ അന്വേഷണം ആരംഭിച്ചത്. ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് കേസ് അന്വേഷണം കൃത്യമായ രീതിയില്‍ നടന്നില്ലെന്ന് പ്രത്യേക അന്വേഷണം സംഘം കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട അന്വേഷണ ചുമതലയില്‍ നിന്നും വാങ്കഡെയെ നീക്കിയിരുന്നു. കേസില്‍ മേയ് 22-ാം തീയതി വരെ വാങ്കഡെയുടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ മുംബൈ ഹൈക്കോടതി തടഞ്ഞിട്ടുണ്ട്.