ഡല്‍ഹി: ആര്‍ ബി ഐ പിന്‍വലിച്ച 2000 രൂപ നോട്ടുകള്‍ ഇന്ന് മുതല്‍ ബാങ്കുകളില്‍ നിന്നും മാറ്റിയെടുക്കാം. നോട്ട് മാറാന്‍ എത്തുന്നവര്‍ക്ക് മതിയായ സൌകര്യങ്ങള്‍ ഒരുക്കണമെന്ന് ആര്‍ ബി ഐ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. നോട്ടുമാറുന്നതിനായി ബ്രാഞ്ചിലെത്തുന്ന ഉപഭോക്താക്കൾ ഐഡന്റിററി പ്രൂഫോ, പ്രത്യേക അപേക്ഷോ ഫോമോ പൂരിപ്പിച്ച് നൽകേണ്ടതില്ലെന്നാണ് എസ്ബിഐ അറിയിച്ചു. ഫോം നൽകാതെ തന്നെ ഒരേ സമയം 20,000 രൂപ വരെ മാറ്റാമെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) വിശദീകരണം നൽകി.
2000 രൂപയുടെ നോട്ടുകള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കാനാണ് റിസര്‍വ് ബാങ്ക് തീരുമാനിച്ചിരിക്കുന്നത്. നിരോധിച്ച 2000 രൂപയുടെ നോട്ട് കൈവശമുള്ളവര്‍ക്ക് സെപ്റ്റംബര്‍ 30വരെ ഉപയോഗിക്കാന്‍ സാധിക്കും. മേയ് 23 മുതൽ 2000 നോട്ടുകൾ മാറ്റിയെടുക്കാനുള്ള സൗകര്യമൊരുക്കുമെന്നും ആര്‍ ബി ഐ അറിയിച്ചു. നിലവിൽ ഇന്ത്യൻ വിപണിയിലുള്ളത് 3.62 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ട് മാത്രമാണ്. മുൻപുണ്ടായിരുന്ന 2000 രൂപ നോട്ടുകൾ ഘട്ടംഘട്ടമായി പിൻവലിച്ചിരുന്നു.
2016 -ന്‍റെ അവസാനമാണ് രാജ്യത്ത് 2000 രൂപ നോട്ടുകൾ അച്ചടിച്ച് വിപണിയിലിറക്കിയത്. അതിന് ശേഷം ഈ കറൻസി റിസർവ് ബാങ്ക് അച്ചടിച്ചിരുന്നില്ല. ക്രമേണ 2000 രൂപ നോട്ട് പിൻവലിക്കുമെന്ന വിലയിരുത്തലുകൾ സാമ്പത്തിക വിദഗ്ദ്ധർ വളരെ മുൻപ് തന്നെ നടത്തിയിരുന്നു.