അഹമ്മദാബാദ്: മലിനജലം കുടിച്ച് 25 ഒട്ടകങ്ങള്‍ക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ ബാച്ചൂര്‍ ജില്ലയിലെ കച്ചിപ്പുര ഗ്രാമത്തിലെ കുളത്തില്‍ നിന്നും വെള്ളം കുടിച്ച ഒട്ടകങ്ങളാണ് ചത്തത്. ക്രൂഡ് ഓയിൽ കൊണ്ടുപോകുന്ന പൈപ്പ് ലൈൻ ചോരുന്നതുമൂലം കടുത്ത കുടിവെള്ള പ്രതിസന്ധി നേരിടുന്ന പ്രദേശമാണിത്. കുടിവെള്ളത്തിനായി സ്വകാര്യ വ്യക്തികളെയാണ് ആശ്രയിച്ചിരുന്നതെന്നും എന്നാല്‍ കഴിഞ്ഞ രണ്ടുമാസമായി കുടിവെള്ളം ലഭിക്കുന്നില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു. ചൂട് കൂടുതലായതിനാല്‍ അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ചഞ്ച്വെൽ തടാകത്തിലേക്ക് ഒട്ടകങ്ങളെ കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടയിലാണ് കച്ചിപ്പുര ഗ്രാമത്തിലെ കുളത്തില്‍ നിന്നും ഒട്ടകങ്ങള്‍ വെള്ളം കുടിച്ചത്. പിന്നാലെ ഒട്ടകങ്ങള്‍ ചത്തുവീഴുകയായിരുന്നുവെന്നും പ്രദേശവാസികള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഗ്രാമവാസികള്‍ക്ക് കുടിവെള്ളം ലഭ്യമാക്കണമെന്ന് അധികാരികളോട് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നടപടിയുണ്ടായില്ലെന്നും സാമൂഹിക പ്രവര്‍ത്തകനായ മുസഭായ് അലി കച്ചി പറഞ്ഞു. അതേസമയം, സമീപത്തെ രാസവ്യവസായ സ്ഥാപനങ്ങളൊന്നും മലിനീകരണത്തിന് കാരണമായിട്ടില്ലെന്നാണ് മലിനീകരണ നിരീക്ഷണ വിഭാഗത്തിന്റെ റീജിയണൽ ഓഫീസർ മാർഗി പട്ടേലിന്‍റെ വാദം. സമീപത്ത് ഒഎൻജിസി കിണർ ഉണ്ടെങ്കിലും ചോർച്ചയൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കച്ചിപുരയിലെ ഗ്രാമവാസികൾ കന്നുകാലികളെ മേയ്ക്കുന്ന മാൽധാരി സമുദായത്തില്‍പ്പെട്ടവരാണ്.