ഡല്‍ഹി: ഈ വര്‍ഷം മധ്യപ്രദേശില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് രാഹുല്‍ ഗാന്ധി. കര്‍ണാടകയില്‍ സംഭവിച്ചത് മധ്യപ്രദേശിലും ആവര്‍ത്തിക്കും, മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 150 സീറ്റുകള്‍ നേടും' രാഹുല്‍ ഗാന്ധി പറഞ്ഞു. മധ്യപ്രദേശിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ,രാഹുല്‍ ഗാന്ധി, കെ.സി.വേണുഗോപാല്‍ , കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ വിജയത്തില്‍ പങ്ക് വഹിച്ച തിരഞ്ഞെടുപ്പ് തന്ത്രഞ്ജന്‍ സുനില്‍ ഗോകുലം യോഗത്തില്‍ പങ്കെടുത്തിരുന്നു.
അതേസമയം, മധ്യപ്രദേശിന്റെ ഭാവി സുരക്ഷിതമാക്കുകയാണ് ലക്ഷ്യമെന്ന് മുൻ മുഖ്യമന്ത്രി കമൽനാഥും വ്യക്തമാക്കി. ജനങ്ങൾക്കായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഒരോന്നായി പ്രഖ്യാപിക്കും. നാലര മാസം കഴിഞ്ഞാണ് തെരഞ്ഞെടുപ്പ്. അതിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞുവെന്നും കമല്‍ നാഥ് മാധ്യമങ്ങളോട് പറഞ്ഞു.
മധ്യപ്രദേശിനോപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനും കോണ്‍ഗ്രസിനെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്. പാര്‍ട്ടി ഭരിക്കുന്ന രാജസ്ഥാനില്‍ ആഭ്യന്തര തര്‍ക്കമാണ് കോണ്‍ഗ്രസിനെ അലട്ടുന്നത്. ഇന്ന് തന്നെ രാജസ്ഥാനിലെ നേതാക്കളുമായും കോണ്‍ഗ്രസ് ദേശീയ നേതൃത്വം ചര്‍ച്ച നടത്തും. പാര്‍ട്ടിക്കനുകൂലമായ ഒരു സാഹചര്യം ദേശീയതലത്തില്‍ വളര്‍ന്നുവരുന്നുണ്ട് എന്ന വിലയിരുത്തലാണ് കോണ്‍ഗ്രസിനെ സംബന്ധിച്ച് ഉള്ളത്. അതുകൊണ്ടുതന്നെ സംസ്ഥാനങ്ങളിലെ ഗ്രൂപ്പ് പോരുകള്‍ പരമാവധി വേഗത്തില്‍ പരിഹരിച്ച് നിയമസഭാ തെരഞ്ഞടുപ്പ് വിജയവും തുടര്‍ന്ന് ലോക്സഭാ തെരഞ്ഞടുപ്പ് വിജയവും ഉറപ്പുവരുത്താനാണ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നത്.