തിരുവനന്തപുരം: രാജ്യം കണ്ട ഏറ്റവും ദാരുണമായ ട്രെയിന്‍ അപകടങ്ങളിലൊന്നാണ് ഒഡീഷയില്‍ സംഭവിച്ചിരിക്കുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. റെയില്‍വേയുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. ഈ അപകടത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര റെയിൽവേ മന്ത്രി രാജിവെക്കേണ്ടതാണ്. അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തുവാനും പരിക്കേറ്റവർക്ക് ചികിത്സ ലഭ്യമാക്കുവാനും അധികാരികൾ പരാജയപ്പെട്ടിരിക്കുന്നു എന്നത് അപലപനീയമാണെന്നും കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
'രാജ്യം കണ്ട ഏറ്റവും ദാരുണമായ ട്രെയിൻ അപകടങ്ങളിൽ ഒന്നാണ് ഒഡിഷയിൽ സംഭവിച്ചിരിക്കുന്നത്. ആദ്യ അപകടം ഉണ്ടായതിനു ശേഷം സിഗ്നലിംഗ് സംവിധാനം പൂർണമായും പരാജയപ്പെട്ടതുകൊണ്ടാണ് വീണ്ടും അപകടം ഉണ്ടാകുകയും ദുരന്തത്തിന്റെ ആഘാതം കൂടുകയും ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. ഇന്ത്യൻ റെയിൽവേയുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. ഈ അപകടത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര റെയിൽവേ മന്ത്രി രാജിവെക്കേണ്ടതാണ്. അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തുവാനും പരിക്കേറ്റവർക്ക് ചികിത്സ ലഭ്യമാക്കുവാനും അധികാരികൾ പരാജയപ്പെട്ടിരിക്കുന്നു എന്നത് അപലപനീയമാണ്. ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ കൊല്ലപ്പെട്ടവർക്ക് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആദരാഞ്ജലികൾ - കെ സുധാകരന്‍ പറഞ്ഞു.
അതേസമയം, ട്രെയിന്‍ അപകടത്തെ തുടര്‍ന്നുള്ള മരണം 280ലെത്തിയിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുണ്ട്. ആയിരത്തിലേറെ ആളുകള്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ചികിത്സയില്‍ കഴിയുന്ന പലരുടെയും നില അതീവ ഗുരുതരമായി തുടരുന്നു. ഒരു കോച്ചിനകത്ത് ഇനിയും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.