തിരുവനന്തപുരം: ഒഡീഷക്ക് ഐക്യദാര്‍ഢൃം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ തന്നെ നടുക്കിയ ദുരന്തമാണ് ഒഡീഷയില്‍ സംഭവിച്ചത്. ഈ വിഷമ സന്ധിയില്‍ കേരളത്തിന്റെ മനസ്സും പിന്തുണയും ഒഡീഷക്കൊപ്പമുണ്ടാകും. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. മരണപ്പെട്ടവരുടെ ബന്ധുമിത്രാദികളുടെ ദുഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ഒഡീഷ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 261 ആയി. 900 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേരുടെ നില അതീവഗുരുതരമായി തുടരുയാണ്. ഇന്നലെ രാത്രി 7 മണിയോടെയാണ് അപകടം നടന്നത്. ഒരേസമയം മൂന്ന് ട്രെയിനുകള്‍ അപകടത്തില്‍പ്പെട്ടതാണ് വലിയ ദുരന്തത്തിന് വഴിയൊരുക്കിയത്. ഷാലിമാര്‍ -ചെന്നൈ കോറമാണ്ഡല്‍ എക്സ്പ്രസ്, യശ്വന്ത് പൂര്‍ ഹൗറ എക്സ്പ്രസ്, എന്നീ ട്രെയിനുകള്‍ക്കൊപ്പം ഒരു ചരക്ക് ട്രെയിനുമാണ് അപകടത്തില്‍പ്പെട്ടത്.
ഷാലിമറിൽനിന്ന് ചെന്നൈയിലേക്കു പോവുകയായിരുന്ന കൊൽക്കത്ത – ചെന്നൈ കോറമണ്ഡൽ എക്സ്പ്രസാണ് ആദ്യം ഗുഡ്സ് ട്രെയിനിലിടിച്ചത്. അപകടത്തിനു പിന്നാലെ കോറമണ്ഡൽ എക്സ്പ്രസിന്റെ 15 ബോഗികൾ പാളം തെറ്റിയിരുന്നു. പാളം തെറ്റിയ ബോഗികളിലേക്ക് സമീപത്തെ ട്രാക്കിലൂടെയെത്തിയ ഹൗറ എക്സ്പ്രസ് ഇടിച്ചുകയറിയതോടെയാണ് ദുരന്തത്തിന്റെ തീവ്രത വർധിച്ചത്.