കഴിഞ്ഞ 10 വർഷത്തിനിടെ (2012 മുതൽ 2022 വരെ) ഹയർസെക്കൻഡറിയിലേക്ക് പ്രവേശിച്ചവരില്‍ കൊമേഴ്‌സ് സ്ട്രീം തിരഞ്ഞെടുത്തത് വെറും 14 ശതമാനം വിദ്യാര്‍ഥികള്‍ മാത്രമാണെന്ന് പഠനം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് പഠനം നടത്തിയത്. പത്താം ക്ലാസിന് ശേഷം ആർട്സ് ആന്റ് സയൻസ് വിഭാഗങ്ങളിലേക്ക് പോകുന്ന വിദ്യാർത്ഥികളുടെ എണ്ണം ഇതേ കാലയളവിൽ വർധിച്ചതായും ചൊവ്വാഴ്ച പുറത്തിറക്കിയ പഠനത്തിൽ പറയുന്നു.
2012ൽ 30.9 ലക്ഷം വിദ്യാർഥികൾ ആർട്സ് സ്ട്രീം തിരഞ്ഞെടുത്തപ്പോൾ 2022ൽ അത് 40 ലക്ഷമായി ഉയർന്നു. 2012ൽ 30.7 ലക്ഷം വിദ്യാർഥികളാണ് സയൻസ് സ്ട്രീം തിരഞ്ഞെടുത്തത്. 2022ൽ അത് 42 ലക്ഷമായി ഉയർന്നു. 2012ൽ 13.7 ലക്ഷം വിദ്യാർഥികൾ കൊമേഴ്‌സ് തിരഞ്ഞെടുത്തപ്പോൾ 2022ൽ 14.4 ലക്ഷം എന്ന നേരിയ വര്‍ധനവാണ് രേഖപ്പെടുത്തിയത്.
ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട് തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികളാണ് ഏറ്റവും കൂടുതല്‍ സയൻസ് സ്ട്രീം തെരഞ്ഞെടുക്കുന്നത്. ഈ കാലയളവിൽ ഏറ്റവും കൂടുതല്‍ കൊമേഴ്‌സ് സ്ട്രീം തെരഞ്ഞെടുത്തത് കർണാടകയിൽ നിന്നുള്ളവരാണ് (37 ശതമാനം). അതുപോലെ, പഞ്ചാബ് (13%), ഹരിയാന (15%), അസം (17%) തുടങ്ങിയ വടക്കൻ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സയൻസ് സ്ട്രീമിന് താൽപ്പര്യക്കാര്‍ കുറവാണ്. എല്ലാ സ്ട്രീമുകളിലും ആൺകുട്ടികളെക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് (+8%) പെൺകുട്ടികളാണ്.
കഴിഞ്ഞ ദശകത്തിൽ വിദ്യാർത്ഥികളുടെ കോഴ്സ് തിരഞ്ഞെടുപ്പുകളെ പ്രധാനമായും സ്വാധീനിച്ചത് തൊഴില്‍ ലഭ്യതയാണ്. അതുകൊണ്ട് ശാസ്ത്രവും സാങ്കേതികവിദ്യയും ഏറ്റവും ഡിമാന്റുള്ള വിഷയങ്ങളായി. അതേസമയം, ഏറ്റവുംകൂടുതല്‍ തൊഴില്‍ സാധ്യതയുള്ള ഫിനാൻഷ്യൽ / മാനേജ്‌മെന്റ് മേഖലകള്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.