വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്താനുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ നാളെമുതല്‍ പ്രവര്‍ത്തനം തുടങ്ങും. 726 അത്യാധുനിക നിരീക്ഷണ ക്യാമറകളാണ് കേരളത്തിലുടനീളം സ്ഥാപിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ പ്രതിദിനം ഒന്നേമുക്കാല്‍ ലക്ഷം വരെ നിയമലംഘനങ്ങള്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് മോട്ടോര്‍ വാഹനവകുപ്പ്. ഹെല്‍മെറ്റും സീറ്റ്ബെല്‍റ്റും അമിതവേഗവും ഉള്‍പ്പടെ ഏഴ് നിയമലംഘനങ്ങളാണ് എ ഐ ക്യാമറകള്‍ ഉപയോഗിച്ച് പ്രധാനമായും പരിശോധിക്കുന്നത്.
അമിത ഭാരം, ഇന്‍ഷുറന്‍സ്, മലീനീകരണ സര്‍ട്ടിഫിക്കറ്റ്, ഡ്രൈവ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്‍, അനധികൃത പാര്‍ക്കിങ് തുടങ്ങിയ കാര്യങ്ങള്‍ക്ക് ഇനി കയ്യോടെ പിഴ വീഴും. ഏതൊക്കെ ക്യാമറയുടെ പരിധിയില്‍ എത്തുന്നോ അവയില്‍ നിന്നൊക്കെ പിഴ വരും. ഒരു ദിവസം ഒന്നില്‍ കൂടുതല്‍ തവണ നിയമം ലംഘിച്ചാല്‍ ഓരോ നിയമ ലംഘനത്തിനും പ്രത്യേകം പ്രത്യേകം പിഴ ഈടാക്കും. ദേശീയ പാതയില്‍ സ്പീഡ് ക്യാമറകള്‍ പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ട്. ക്യാമറ കാണുന്നപക്ഷം വേഗത കുറച്ച് പിന്നീട് സ്പീഡ് കൂട്ടിയാലും പിടിക്കപ്പെടും. ഓരോ ക്യാമറയിലും വാഹനം കടന്നുപോകുന്ന സമയം കണക്കിലെടുക്കും. അനുവദനീയമായതില്‍ കൂടുതല്‍ വേഗമെടുത്താല്‍ പിഴ ചുമത്തും.
എ ഐ ക്യാമറ നിരീക്ഷിക്കുന്ന ട്രാഫിക് നിയമലംഘനങ്ങളും പിഴ വിവരങ്ങളും ഇങ്ങനെ:
- ഹെല്‍മെറ്റില്ലാതെ ഇരുചക്ര യാത്ര ചെയ്താല്‍ 500
- ഇരുചക്ര വാഹനത്തില്‍ മൂന്നുപേര്‍ യാത്ര ചെയ്താല്‍ 1000
- ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 2000
- സീറ്റ് ബെല്‍റ്റ് ഇടാതെ യാത്ര ചെയ്താല്‍ 500
- അമിത വേഗതയില്‍ വാഹനം ഓടിച്ചാല്‍ 1500
- അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്താല്‍ 250
- ലൈന്‍ ട്രാഫിക് ലംഘനം, അപകടകരമായ ഓവര്‍ ടേക്കിങ്ങ് 2000
- മിറര്‍ ഇല്ലെങ്കില്‍ 250
റെഡ് ലൈറ്റ് തെറ്റിച്ചാല്‍ കോടതിയ്ക്ക് കൈമാറും
ശ്രദ്ധിക്കേണ്ടവ
- റോഡിന്റെ മധ്യഭാഗത്ത് തുടർച്ചയായുള്ള വെള്ള, മഞ്ഞ വരകൾ മുറിച്ചുകടക്കരുത്
- ഇരട്ട മഞ്ഞവരകൾ ഡിവൈഡറായി പരിഗണിക്കണം
- ഇടവിട്ട വെള്ളവരകളുള്ളിടത്ത് ഓവർടേക്ക് ചെയ്യാം
- ഇടതുവശത്തെ മഞ്ഞവരയുള്ളിടത്ത് ഇടതുവശത്ത് പാർക്കിങ് പാടില്ല
- പാർക്കിങ് അനുവദിച്ച സ്ഥലങ്ങളിൽമാത്രം
- നോ പാർക്കിങ് ബോർഡില്ലെന്നുകരുതി എല്ലായിടത്തും പാർക്കിങ് അനുവദനീയമല്ല
- വാഹനത്തിന്റെ എൻജിൻ ഓഫ് ചെയ്തില്ലെങ്കിലും റോഡിൽ നിർത്തിയാൽ പാർക്കിങ്ങായി പരിഗണിക്കും
- വളവുകൾ, കയറ്റം, ഇറക്കം, ഇടുങ്ങിയ റോഡ്, പാലങ്ങൾ എന്നിവിടങ്ങളിൽ പാർക്കിങ് പാടില്ല
- റോഡിൽ തിരക്കില്ലെങ്കിലും മറ്റുവാഹനങ്ങളുടെ യാത്ര തടസ്സപ്പെടുത്തുന്ന വിധത്തിൽ വാഹനം നിർത്തരുത്