ഡല്‍ഹി: ദേശിയ പ്രതിപക്ഷ നേതാക്കളുടെ യോഗം ജൂണ്‍ 23ന് പാട്നയില്‍ നടക്കും. കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ജനതാദള്‍ നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറാണ് യോഗത്തിന് ആതിഥേയത്വം വഹിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും ഒരു പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്താനാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്. പ്രതിപക്ഷ പാര്‍ട്ടിയെ കോണ്‍ഗ്രസ് നയിക്കുന്നത് കേജരിവാളിന് താത്പര്യമില്ലെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ ഐക്യത്തിനായുള്ള നീക്കം നീതിഷ് കുമാര്‍ നടത്തുന്നത്.
രാജ്യം അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് സാക്ഷ്യം വഹിക്കുകയാണ്. രാജ്യത്തെ ബിജെപിയിൽ നിന്ന് മോചിപ്പിക്കാന്‍ ഒരേ ചിന്താഗതിയുള്ള പാർട്ടികൾ ഒരുമിച്ച് നില്‍ക്കേണ്ടത് ഇന്നത്തെ കാലഘട്ടത്തില്‍ അനിവാര്യമാണ്. പ്രതിപക്ഷ ഐക്യം ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും ആർജെഡി അധ്യക്ഷൻ ലാലു പ്രസാദിന്റെയും സ്വപ്നമാണ്. ജൂൺ 23 ന് നടക്കുന്ന യോഗം വളരെ പ്രധാനപ്പെട്ട ഒരു ചുവടുവയ്പായിരിക്കുമെന്നും ജെഡിയു ദേശീയ അധ്യക്ഷൻ രാജീവ് രഞ്ജൻ സിംഗ് പറഞ്ഞു.
ഇപ്പോൾ യുഎസ് പര്യടനത്തിലുള്ള രാഹുല്‍ ഗാന്ധി, കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാര്‍ഗെ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമത ബാനർജി, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ശിവസേന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ, എൻസിപി നേതാവ് ശരദ് പവാര്‍ ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍സെക്രട്ടറി ഡി രാജ, സിപിഐ-എംഎൽ (ലിബറേഷൻ) ന്റെ ദീപാങ്കർ ഭട്ടാചാര്യ തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുക്കുമെന്ന് രാജീവ് രഞ്ജൻ സിംഗ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.