കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ വിജിലൻസ് അന്വേഷണത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ കെ മുരളീധരൻ. പ്രതിപക്ഷ നേതാവിനെതിരെ ആരെങ്കിലും എന്തെങ്കിലും എഴുതിക്കൊടുത്താലുടൻ അന്വേഷണം പ്രഖ്യാപിക്കുകയാണെന്നും ഭരണപക്ഷം കട്ടുമുടിക്കുമ്പോൾ ഒരു അന്വേഷണവുമില്ലെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി. ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കാൻ വരേണ്ടെന്നും വി ഡി സതീശനെ ഒരു ചുക്കുംചെയ്യാൻ പിണറായി സർക്കാരിനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
'ബാക്കിയുളളവരെ പ്രതിരോധത്തിലാക്കി കക്കാനുളള സിപിഎമ്മിന്റെ ഗൂഢതന്ത്രമാണിത്. ഇതുകണ്ടൊന്നും പ്രതിപക്ഷം ഭയപ്പെടില്ല. ഓലപ്പാമ്പ് കാണിച്ച് വിരട്ടാൻ നോക്കണ്ട. വി ഡി സതീശനെ ഒരു ചുക്കും ചെയ്യാൻ പിണറായി സർക്കാരിനാവില്ല. എന്നാൽ ഇടതുസർക്കാരിലുളള പലരും ഭാവിയിൽ അഴിയെണ്ണേണ്ടിവരും'- കെ മുരളീധരൻ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മുഖ്യമന്ത്രി പിണറായി വിജയനാണ് വി ഡി സതീശനെതിരായ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്. പ്രളയശേഷം തന്റെ മണ്ഡലമായ പറവൂരിൽ നടപ്പിലാക്കിയ പുനർജനി പദ്ധതിക്കായി വി ഡി സതീശൻ വിദേശത്തുനിന്നും പണം പിരിച്ചിരുന്നു. കേന്ദ്രാനുമതിയില്ലാതെ വിദേശത്തുനിന്നും പണം സ്വീകരിക്കാൻ കഴിയില്ല. പണപ്പിരിവിനായി കേന്ദ്രാനുമതി തേടാതിരുന്നതിൽ ഗുരുതര ക്രമക്കേടുണ്ടെന്ന ആരോപണമുയർന്നു. ചാലക്കുടി കാതിക്കുടം ആക്ഷൻ കൗൺസിലാണ് സതീശനെതിരെ വിജിലൻസിൽ പരാതി നൽകിയത്. ആരോപണത്തിൽ കഴമ്പുണ്ടെന്ന് ബോധ്യമായാൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാണ് വിജിലൻസ് തീരുമാനം.