തിരുവനന്തപുരം: കണ്ണൂര്‍ മുഴുപ്പിലങ്ങാട്ട് സംസാരശേഷിയില്ലാത്ത പതിനൊന്നുവയസുകാരന്‍ തെരുവുനായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് അതിദാരുണമായ സംഭവമാണെന്ന് മന്ത്രി എംബി രാജേഷ്. അതീവ ദുഖമുണ്ടാക്കുന്ന സംഭവമാണ് നടന്നതെന്നും തെരുവുനായ്ക്കളുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ തടയാന്‍ നിയമത്തിന്റെ പരിധിക്കുളളില്‍നിന്ന് ചെയ്യാന്‍ സാധ്യമാകുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ജനങ്ങളുടെ എതിര്‍പ്പാണ് വന്ധ്യംകരണ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് തടസമെന്നും ഇനി എതിര്‍പ്പിനെ മറികടന്ന് വന്ധ്യംകരണ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
'തെരുവുനായ്ക്കളുടെ പ്രശ്‌നം തടയാന്‍ ഗ്രാമ, ബ്ലോക്ക്, പഞ്ചായത്തുകളെ സംയോജിപ്പിച്ച് പദ്ധതി തയാറാക്കിയിട്ടുണ്ട്. കൂടുതല്‍ വന്ധ്യംകരണ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. നായ്ക്കളുടെ പ്രജനനം നിയന്ത്രിക്കുക മാത്രമാണ് ഇപ്പോള്‍ നിയമം അനുവദിക്കുന്ന പോംവഴി. ഫണ്ടില്ലാത്തതല്ല, ജനങ്ങളുടെ എതിര്‍പ്പാണ് വന്ധ്യംകരണ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് തടസമായി നിന്നത്. ഇനി ജനങ്ങളുടെ എതിര്‍പ്പ് മറികടന്ന് കൂടുതല്‍ വന്ധ്യംകരണ കേന്ദ്രങ്ങളുണ്ടാക്കും'- എംബി രാജേഷ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് കണ്ണൂര്‍ മുഴുപ്പിലങ്ങാട്ട് കെട്ടിലകം സ്വദേശി നൗഷാദിന്റെ മകന്‍ നിഹാലിനെ തെരുവുനായ്ക്കള്‍ ആക്രമിച്ചത്. അഞ്ചുമണിയോടെ കുട്ടിയെ കാണാതായി. തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ രാത്രി എട്ടരയോടെ വീടിന് മുന്നൂറുമീറ്റര്‍ അകലെ ആളൊഴിഞ്ഞ വീട്ടുമുറ്റത്തുനിന്നാണ് ചോരവാര്‍ന്ന നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.