കണ്ണൂര്‍ മുഴുപ്പിലങ്ങാട്ട് സംസാരശേഷിയില്ലാത്ത പതിനൊന്നു വയസുകാരന്‍ തെരുവുനായ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ഡോ. ഷിംന അസീസ്. ഒന്നുറക്കെ കരയാന്‍ പോലും കഴിവില്ലാത്ത പൈതലിനെ കടിച്ചുകൊന്ന ജീവിയെപ്പോലും തല്ലാനോ കൊല്ലാനോ പാടില്ലാത്ത ഇടത്താണ് നമ്മള്‍ ജീവിക്കുന്നതെന്ന് ഷിംന അസീസ് പറഞ്ഞു. മനുഷ്യനെ ഉപദ്രവിച്ച് തുടങ്ങിയാല്‍ തെരുവുനായ ആയാലും കാട്ടുപോത്തായാലും ആനയായാലും അവയെ തുരത്താനുളള വഴി നോക്കുക തന്നെ വേണമെന്നും അതുകഴിഞ്ഞുളള മൃഗസ്‌നേഹമേ ആവശ്യമുളളുവെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഷിംന അസീസിന്റെ കുറിപ്പ്
കണ്ണൂർ മുഴപ്പിലങ്ങാട് സംസാരശേഷിയില്ലാത്ത പതിനൊന്ന് വയസ്സുകാരനെ തെരുവുനായകൾ കടിച്ച് കൊന്നു. വൈകുന്നേരം മുതൽ കുഞ്ഞിനെ കാണാനില്ലായിരുന്നു. പൊലീസും ബന്ധുക്കളും വീട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ ചലനമറ്റ രീതിയിൽ ദേഹമാസകലം മുറിവുകളുമായി കുട്ടിയെ കണ്ടെത്തുകയായിരുന്നത്രേ...
ഒന്നുറക്കെ കരയാൻ പോലും കഴിവില്ലാത്ത പൈതലിനെ കടിച്ചു കൊന്ന ജീവിയെ പോലും തല്ലാനോ കൊല്ലാനോ പാടില്ലാത്തയിടത്താണ് നമ്മൾ ജീവിക്കുന്നത്. തെരുവുനായ ആയാലും ആനയായാലും കാട്ടുപോത്തായാലും മനുഷ്യനെ ഉപദ്രവിച്ച് തുടങ്ങിയാൽ അവയെ തുരത്താനുള്ള വഴി നോക്കുക തന്നെ വേണം. അത് കഴിഞ്ഞ് ബാക്കിയുള്ള മൃഗസ്‌നേഹമൊക്കെയേ ആവശ്യമുള്ളൂ...
ഉറക്കം വരാതെ ഫേസ്‌ബുക്ക് സ്‌ട്രീമിൽ നോക്കിയിരുന്നപ്പോൾ കണ്ടുപോയ വാർത്തയാണ്. വേണ്ടിയിരുന്നില്ല... ഇന്നിനി ഉറങ്ങാനാവില്ല. ആ കുടുംബത്തിന് സഹിക്കാനുള്ള ശേഷിയുണ്ടാകട്ടെ... നിഹാലിന് ആദരാഞ്ജലികൾ
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക