ചെന്നൈ: തമിഴ്നാട് വൈദ്യുതി എക്സൈസ് മന്ത്രി വി സെന്തിൽ ബാലാജിയുടെ ഔദ്യോഗിക വസതിയിൽ ഇ ഡി റെയ്ഡ്. ചെന്നൈ, കോയമ്പത്തൂർ, കരൂർ എന്നിവിടങ്ങളിലായി നാൽപ്പതിലധികം സ്ഥലങ്ങളിലാണ് പരിശോധന. തമിഴ്നാട്ടിലെ സർക്കാർ മദ്യവിതരണ ശാലകളായ ടാസ്മാക് ഔട്ട്ലെറ്റുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ബാർ അനുവദിച്ചതിൽ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ച് അണ്ണാ ഡിഎംകെയും ബിജെപിയും ഗവർണർ ആർ.എൻ.രവിക്ക് പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ഇ ഡി റെയ്ഡ് നടത്തിയത്.
കരൂറിലെ ബാലാജിയുടെ സഹോദരന്റെ വീട്ടിലും മന്ത്രിയുടെ സുഹൃത്തുക്കളുടെ വീട്ടിലും പണം ഇടപാട് നടന്നുവെന്ന് ആരോപണമുള്ള കോൺട്രാക്ടർമാരുടെ വീടുകളിലും ഐടി പരിശോധന തുടരുന്നുണ്ട്. കരൂരിൽ ഡിഎംകെ പ്രവർത്തകർ സംഘടിച്ചെത്തി പ്രതിഷേധിച്ചത് നേരിയ സംഘർഷത്തിന് ഇടയാക്കി. അതേസമയം കഴിഞ്ഞ മാസവും വി. സെന്തിൽ ബാലാജിയുമായി ബന്ധപ്പെട്ടയിടങ്ങളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.