കൊച്ചി: ലിവിങ് ടുഗതര്‍ പങ്കാളികള്‍ക്ക് കോടതി വഴി വിവാഹമോചനം ആവശ്യപ്പെടാനാകില്ലെന്ന് ഹൈക്കോടതി. ഒരുമിച്ച് ജീവിക്കുന്നതിനെ വിവാഹമായി കാണാനാവില്ല. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് വ്യക്തി നിയമങ്ങള്‍ അനുസരിച്ച് നടക്കുന്ന വിവാഹങ്ങള്‍ക്കു മാത്രമേ നിയമ സാധുതയുണ്ടാകുകയുള്ളുവെന്നുമാണ് ഹൈക്കോടതി വ്യക്തമാക്കിയത്. ജസ്‌റ്റിസ് മുഹമ്മദ് മുഷ്‌താഖ്, ജസ്‌റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെതാണ് ഉത്തരവ്.
കഴിഞ്ഞ എട്ടു വര്‍ഷമായി ഒരുമിച്ച് ജീവിക്കുന്ന ഹിന്ദു, ക്രിസ്‌ത്യൻ സമുദായങ്ങളിൽപ്പെട്ട പങ്കാളികൾ ഉഭയസമ്മത പ്രകാരം വിവാഹ മോചനം ആവശ്യപ്പെട്ടാണ് എറണാകുളം കുടുംബ കോടതിയെ സമീപിച്ചത്. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹമോചനത്തിന് അനുവദിക്കണം എന്നായിരുന്നു അവരുടെ വാദം. എന്നാല്‍, സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം നടന്നിട്ടില്ലാത്തതിനാൽ കുടുംബകോടതി ഹർജി തള്ളി. ഇതിനെതിരെയാണ് അപ്പീൽ നൽകിയത്. നിയമം ഇതുവരെ ലിവിങ് ടുഗതറിനെ വിവാഹമായി അംഗീകരിച്ചിട്ടില്ലെന്നും കോടതി വിലയിരുത്തി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ചില സമുദായങ്ങളുടെ കോടതിക്കുപുറത്തുള്ള വിവാഹമോചനത്തിനും നിയമപരമായ അംഗീകാരമുണ്ട്. പക്ഷേ, ലിവിങ് ടുഗതറുകാരുടെ വിവാഹമോചന ഹർജി പരിഗണിക്കാനാകില്ല. ഒരു കരാറിന്റെ അടിസ്ഥാനത്തിൽ ഒന്നിച്ചുജീവിക്കാൻ തീരുമാനിക്കുന്നതിനെ വിവാഹമായി കാണാനാകില്ല. വ്യക്തിനിയമ പ്രകാരമോ സ്പെഷ്യൽ മാര്യേജ് ആക്ട് പോലുള്ള സെക്കുലർ നിയമപ്രകാരമോ നടത്തുന്ന വിവാഹംമാത്രമേ നിയമം അംഗീകരിക്കുന്നുള്ളു. മറ്റ് ആവശ്യങ്ങൾക്കായി ലിവ് ഇൻ റിലേഷൻ അംഗീകരിക്കപ്പെടുമെങ്കിലും വിവാഹമോചനത്തിന് അംഗീകരിക്കാനാവില്ലെന്നാണ് കോടതി ഉത്തരവ്.