തിരുവനന്തപുരം: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ മുന്‍ എസ് എഫ് ഐ നേതാവ് കെ വിദ്യ പ്രതിയായ കേസ് അന്വേഷിക്കുന്ന സംഘത്തെ വിപുലപ്പെടുത്തി. സൈബർ സെൽ വിദഗ്ധരെ കൂടി ഉൾപ്പെടുത്തിയാണ് അന്വേഷണ സംഘത്തെ വിപുലീകരിച്ചത്. കേസിലെ പ്രതി വിദ്യയെ പത്താം ദിവസവും പിടികൂടാന്‍ കഴിയാത്ത സാചഹര്യത്തിലാണ് പൊലീസ് നടപടി. പുതൂർ, ചെർപ്പുളശ്ശേരി സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ട്. കേസില്‍ പത്തരിപ്പാല കോളേജിലെത്തി അന്വേഷണ സംഘം വ്യാഴാഴ്ച്ച പരിശോധന നടത്തും. 2020-2021 അധ്യായന വര്‍ഷത്തില്‍ പത്തിരിപ്പാല കോളേജില്‍ ഒരുവര്‍ഷത്തോളം വിദ്യ പഠിപ്പിച്ചിരുന്നു. അവിടെ ജോലിക്ക് കയറിയത് ഏതെല്ലാം സര്‍ട്ടിഫിക്കറ്റുകള്‍ നല്കിയാണെന്ന് അറിയാനാണ് പരിശോധന.
അതേസമയം, വിദ്യ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ അന്വേഷണ സംഘത്തിന്‍റെ നിലപാട് 16ന് അറിയിക്കും. ജൂണ്‍ 20 നാണ് മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുക. ചെറുപ്പമാണെന്നും അറസ്റ്റ് ഭാവിയെ ബാധിക്കുമെന്നും വ്യാജരേഖ കെ വിദ്യ കോടതിയെ അറിയിച്ചു. ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഇക്കാര്യം പറയുന്നത്. വ്യാജ രേഖ ചമച്ചിട്ടില്ലെന്നും നിരപരാധിയാണെന്നും ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുള്ളത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ഹർജിയിൽ പറയുന്നു.
ഗസ്റ്റ് ലക്ചറർ നിയമനത്തിന് മഹാരാജാസ് കോളേജിന്‍റെ പേരിൽ വ്യാജ രേഖയുണ്ടാക്കിയ കേസില്‍ കെ വിദ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിരുന്നു. ഐ പി സി 465, 468, 471 തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്. ഏഴുവർഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.