തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ നിയമനടപടിക്കൊരുങ്ങി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. പോക്‌സോ കേസിൽ സുധാകരനെതിരെ മൊഴിയുണ്ടെന്ന് എം വി ഗോവിന്ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെതിരെയാണ് സുധാകരന്‍ നിയമനടപടിക്ക് ഒരുങ്ങുന്നത്. "പോക്സോ കേസിലെ രഹസ്യ മൊഴി എങ്ങനെയാണ് എം വി ഗോവിന്ദന്‍ അറിഞ്ഞതെന്ന് സുധാകരന്‍ ചോദിച്ചു. കേസില്‍ തന്നെ പ്രതിയാക്കുന്നതിനു പിന്നിൽ പ്രവർത്തിക്കുന്നത് സിപിഎമ്മാണ്. തനിക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രതിയായ മോൻസൻ തന്നെ പലതവണ ആവർത്തിച്ചു പറഞ്ഞു. അതിജീവിതയായ പെണ്‍കുട്ടിയും തന്‍റെ പേര് പറഞ്ഞിട്ടില്ല. എം വി ഗോവിന്ദനെതിരെ സാധ്യമായ നിയമ നടപടികളെല്ലാം കൈക്കൊള്ളുമെന്നും" സുധാകരൻ കൂട്ടിച്ചേര്‍ത്തു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മോന്‍സന്‍ പീഡിപ്പിക്കുമ്പോള്‍ സുധാകരന്‍ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് എം.വി. ഗോവിന്ദന്‍ കഴിഞ്ഞ ദിവസം ആരോപിച്ചത്. സുധാകരനെ ചോദ്യംചെയ്യുമെന്ന് ക്രൈംബാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ഈ കേസിലാണ് മോന്‍സന്‍ മാവുങ്കലിനെ ശിക്ഷിച്ചത്. സ്വാഭാവികമായും കേസിലെ രണ്ടാംപ്രതിയായ സുധാകരന്‍ വേറെ എന്തെല്ലാം വിശദീകരണം നല്‍കിയിട്ടും എന്താണ് കാര്യം? ഗൗരവതരമായ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.