തിരുവനന്തപുരം: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റില്‍ കുറ്റാരോപിതനായ നിഖില്‍ തോമസിന് എസ് എഫ് ഐയുടെ പിന്തുണ. നിഖിൽ ഹാജരാക്കിയ രേഖയെല്ലാം ഒറിജിനലാണെന്നും സംഘടന എല്ലാം പരിശോധിച്ചെന്നും എസ്എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷൊ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിഖിലിന്‍റെ എംകോം പ്രവേശനത്തിൽ ക്രമക്കേടില്ല. പരീക്ഷയെഴുതി പാസായതാണ്. സർട്ടിഫിക്കറ്റ് കാണാതെയാണ് വ്യാജമെന്നു വാർത്ത നൽകിയത്. 2018ൽ കായംകുളത്തെ കോളജിലെ യുയുസി എന്ന നിലയിലാണ് നിഖിൽ യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹിയായത്. കോളജിൽനിന്നു തിരഞ്ഞെടുക്കപ്പെടുമ്പോൾ നിഖിൽ അവിടുത്തെ വിദ്യാർഥിയായിരുന്നു. അതിനുശേഷമാണ് കോഴ്സ് കാൻസൽ ചെയ്തതെന്നും പി എം ആര്‍ഷൊ കൂട്ടിച്ചേര്‍ത്തു.
യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യതയുള്ളത് ക്യാംപസിൽ വിദ്യാർഥികൾ തിരഞ്ഞെടുത്ത യുയുസിക്കാണ്. അങ്ങനെ വിജയിച്ച് നോമിനൽ റോളിൽ ഉൾപ്പെട്ടയാൾക്ക് സാങ്കേതികമായും നിയമപരമായും യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാമെന്നും ആര്‍ഷൊ വ്യക്തമാക്കി. 2022ലാണ് എസ്എഫ്ഐയുടെ കായംകുളം ഏരിയാ സെക്രട്ടറിയായത്. നിഖിലിനെ എസ്എഫ്ഐയുടെ ജില്ലാ കമ്മിറ്റിയിൽനിന്നു മാറ്റിയതല്ലെന്നും വ്യാജ സർട്ടിഫിക്കറ്റ് ആരോപണമുന്നയിച്ചവർക്കെതിരെ കേസ് കൊടുക്കുമെന്നും ആർഷൊ പറഞ്ഞു.