കോഴിക്കോട്: മഹാരാജാസിന്‍റെയെന്നല്ല ഒരു കോളജിന്‍റെ പേരിലും വ്യാജരേഖയുണ്ടാക്കിയിട്ടില്ലെന്ന് വ്യാജരേഖ സമര്‍പ്പിച്ച കേസില്‍ പിടിയിലായ മുന്‍ എസ്.എഫ്.ഐ. നേതാവ് കെ. വിദ്യ. അക്കാദമിക് നിലവാരം കണ്ടാണ് ഓരോ കോളേജിലും പഠിപ്പിക്കാന്‍ അവസരം ലഭിച്ചത്. ആരോപണത്തിനു പിന്നില്‍ കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയിലുള്ളവരാണ്. കടുത്ത മാനസിക സമ്മര്‍ദത്തിലൂടെയാണ് താനും കുടുംബവും ഇപ്പോള്‍ കടന്നുപോകുന്നതെന്നും വിദ്യ പോലീസിനോട് പറഞ്ഞു.
കേസ് റജിസ്റ്റർ ചെയ്ത് പതിനാറാം ദിവസമാണ് വിദ്യ പിടിയിലാകുന്നത്. കോഴിക്കോട് മേപ്പയൂരിനടുത്ത് കുട്ടോത്തെ സുഹൃത്തിന്‍റെ വീട്ടില്‍നിന്ന് പിടിയിലായ വിദ്യയെ രാത്രി പന്ത്രണ്ടരയോടെയാണ് അഗളിയില്‍ എത്തിച്ചത്. വിദ്യ ഒളിവില്‍ കഴിഞ്ഞത് മഹാരാജാസില്‍ ഒപ്പം പഠിച്ചിരുന്ന സുഹൃത്തിന്റെ സഹായത്തോടെയാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രാഥമിക ചോദ്യംചെയ്യലിനുശേഷം ഉച്ചയോടെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും.
മഹാരാജാസ് കോളേജിൽ 2018 മുതൽ 2021 വരെ താത്കാലിക അധ്യാപികയായിരുന്നു എന്ന വ്യാജ രേഖയാണ് വിദ്യ താത്കാലിക അധ്യാപക നിയമനത്തിനായി പാലക്കാട് അട്ടപ്പാടി ഗവ കോളജില്‍ ഹാജരാക്കിയത്. മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്‍റെ ഒപ്പും സീലും സര്‍ട്ടിഫിക്കറ്റില്‍ ഉപയോഗിച്ചിരുന്നു. സംശയം തോന്നിയ പാലക്കാട് അട്ടപ്പാടി ഗവ കോളജിലെ അധ്യാപകർ മഹാരാജാസ് കോളേജിൽ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്.