തിരുവനന്തപുരം: വ്യാജ രേഖ കേസില്‍ അറസ്റ്റിലായ കെ വിദ്യയെ ജൂലൈ 6വരെ റിമാന്‍ഡ് ചെയ്തു. രണ്ടുദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു. മണ്ണാര്‍ക്കാട് മുന്‍സിഫ് മജിസ്ട്രേട്ട് കോടതിയുടേതാണ് ഉത്തരവ്. കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വിദ്യയുടെ ഒളിവിടം പൊലീസ് വ്യക്തമാക്കിയിട്ടില്ല. അതേസമയം, മാധ്യമങ്ങൾ ആവശ്യത്തിലധികം ആഘോഷിച്ച കേസാണിതെന്നും നിയമപരമായി തന്നെ നേരിടാനാണ് ഉദ്ദേശിക്കുന്നതെന്നും വിദ്യ പറഞ്ഞു. കേസ് കെട്ടിച്ചമച്ചതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഒളിവിൽ കഴിയുകയായിരുന്ന വിദ്യയെ ബുധനാഴ്ച രാത്രി കോഴിക്കോട് ജില്ലയിലെ മേപ്പയൂരിനടുത്ത് കുട്ടോത്തെ സുഹൃത്തിന്‍റെ വീട്ടില്‍നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിദ്യ നൽകിയ മുൻകൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി ഈ മാസം 24- ന് പരിഗണിക്കും. മഹാരാജാസ് കോളേജിൽ 2018 മുതൽ 2021 വരെ താത്കാലിക അധ്യാപികയായിരുന്നു എന്ന വ്യാജ രേഖയാണ് വിദ്യ താത്കാലിക അധ്യാപക നിയമനത്തിനായി പാലക്കാട് അട്ടപ്പാടി ഗവ കോളജില്‍ ഹാജരാക്കിയത്. മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്‍റെ ഒപ്പും സീലും സര്‍ട്ടിഫിക്കറ്റില്‍ ഉപയോഗിച്ചിരുന്നു. സംശയം തോന്നിയ പാലക്കാട് അട്ടപ്പാടി ഗവ കോളജിലെ അധ്യാപകർ മഹാരാജാസ് കോളേജിൽ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്.