കൊച്ചി: നടന്‍ ഷെയ്ന്‍ നിഗവും നിര്‍മ്മാതക്കളുമായുള്ള പ്രശ്നം പരിഹരിച്ചു. താരസംഘടനയായ എഎംഎംഎ ഇടപെട്ടതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്. ഷെയ്ന്‍ നിഗം സിനിമാ ഷൂട്ടിംഗ് പകുതിയെത്തി നില്‍ക്കുമ്പോള്‍ എഡിറ്റ് ചെയ്ത രൂപം കാണണമെന്ന് ആവശ്യപ്പെടുകയും സിനിമയില്‍ കൂടുതല്‍ പ്രാധാന്യം വേണമെന്ന് നിര്‍ബന്ധം പിടിക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് നിര്‍മ്മാതാക്കള്‍ നടന് വിലക്ക് ഏര്‍പ്പെടുത്തിയത്.
അതേസമയം, നടൻ ശ്രീനാഥ് ഭാസിയ്ക്ക് എഎംഎംഎയില്‍ അംഗത്വം നല്‍കുന്ന കാര്യത്തില്‍ അടുത്ത ശനിയാഴ്ച തീരുമാനമെടുക്കുമെന്ന് സംഘടന അറിയിച്ചു. സിനിമാ സംഘടനകള്‍ വിലക്കേര്‍പ്പെടുത്തിയതിനുപിന്നാലെയാണ് മലയാള സിനിമാ മേഖലയിലെ അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയില്‍ ശ്രീനാഥ് ഭാസി അംഗത്വം തേടിയത്. നിരവധി സിനിമകള്‍ക്ക് ഒരേസമയം ഡേറ്റ് നല്‍കുന്നു, നിര്‍മ്മാതാവില്‍നിന്ന് അഡ്വാന്‍സ് വാങ്ങിയിട്ട് ഡേറ്റ് നല്‍കാതിരിക്കുന്നു, സമയത്ത് സെറ്റിലെത്തുന്നില്ല, ഫോണ്‍ കോളുകള്‍ക്ക് പ്രതികരിക്കുന്നില്ല തുടങ്ങിയവയാണ് ശ്രീനാഥ് ഭാസിക്കെതിരായ പരാതി. ഇത്രയധികം പരാതികളുയര്‍ന്ന പശ്ചാത്തലത്തിലാണ് സിനിമാ സംഘടനകള്‍ നടന് വിലക്കേര്‍പ്പെടുത്തിയത്.
ഒരു അഭിനേതാവ് മൂന്നുസിനിമയില്‍ കൂടുതല്‍ അഭിനയിച്ചിട്ടുണ്ടെങ്കിലാണ് അവര്‍ക്ക് എഎംഎംഎയില്‍ അംഗമാവാന്‍ സാധിക്കുക. നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും ശ്രീനാഥ് ഭാസി ഇതുവരെ സംഘടനയില്‍ അംഗത്വമെടുത്തിരുന്നില്ല.