മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം നേതാവ് എം സ്വരാജ്. മലയാള മാധ്യമ പ്രവർത്തനത്തിന്റെ അന്തസ്സ് കെടുത്തുന്നതാരാണ് എന്ന് സ്വരാജ് ചോദിച്ചു. രാഷ്ട്രത്തിനുമേൽ ഇരുട്ടു പരക്കുമ്പോൾ നിങ്ങൾക്കെങ്ങനെയാണ് ഇങ്ങനെയാവാൻ കഴിയുന്നത്? ഫാസിസത്തിന്റെ കാലൊച്ച കേൾക്കുമ്പോഴെ മുട്ടിലിഴയുന്നവരെ നിങ്ങളാണ് മാധ്യമ പ്രവർത്തനത്തിന് ഭീഷണിയെന്നും സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
മലയാള മാധ്യമ പ്രവർത്തനത്തിന്റെ അന്തസ്സ് കെടുത്തുന്നതാരാണ്? കോവിഡ് വാക്സിനെടുത്ത കോടിക്കണക്കിന് ഇന്ത്യക്കാരുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നുപോയത്രെ! എത്ര മാധ്യമങ്ങളിൽ ഇത് പ്രധാന വാർത്തയായി ? എത്ര പത്രങ്ങൾ മുഖ പ്രസംഗമെഴുതി ? എത്ര ദിവസം പ്രമുഖ ചാനലുകളിൽ" നിരീക്ഷകർ " ആർത്തലച്ചു ? മണിപ്പൂരിൽ, ഇന്ത്യ തെരുവിൽ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നു. ഗാന്ധി ഘാതകരുടെ ആശയം പേറുന്ന പ്രസിന് ഗാന്ധിസ്മാരക പുരസ്കാരം നൽകുന്നു .
പണമില്ലെന്ന കള്ളക്കാരണം പറഞ്ഞ് ഇന്ത്യൻ ഫുട്ബോളിനെ കൊല്ലുന്നു. വർഗ്ഗീയ വാദികളുടെ ശാസ്ത്ര വിരുദ്ധതയും ചരിത്ര വിരോധവും പാഠപുസ്തകങ്ങളിലൂടെ തല നീട്ടുന്നു. ഈ ദിവസങ്ങളിൽ മലയാളത്തിലെ പ്രമുഖ മാധ്യമങ്ങൾ ചർച്ച ചെയ്ത വിഷയങ്ങളെന്തൊക്കെയാണ് ? രാഷ്ട്രത്തിനുമേൽ ഇരുട്ടു പരക്കുമ്പോൾ നിങ്ങൾക്കെങ്ങനെയാണ് ഇങ്ങനെയാവാൻ കഴിയുന്നത് ? ഫാസിസത്തിന്റെ കാലൊച്ച കേൾക്കുമ്പോഴെ മുട്ടിലിഴയുന്നവരെ നിങ്ങളാണ് മാധ്യമ പ്രവർത്തനത്തിന് ഭീഷണി. നിങ്ങൾ മാത്രം.
- എം സ്വരാജ്