കൊച്ചി: വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് വിദേശത്തുള്ള സുഹൃത്താണെന്ന് നിഖില്‍ തോമസ്. കലിംഗ സര്‍വകലാശാലയുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റാണെന്ന് പറഞ്ഞു. കേരള സര്‍വകലാശാലയില്‍ റജിസ്റ്റര്‍ ചെയ്താല്‍ പ്രശ്നമില്ലെന്ന് അറിയിച്ചിരുന്നുവെന്നും അതിനാലാണ് എം.കോം പ്രവേശനത്തിന് ഇതേ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതെന്നും നിഖിൽ വ്യക്തമാക്കി. മുന്‍ എസ്എഫ്ഐ നേതാവായ സുഹൃത്ത് കായംകുളത്ത് വിദ്യാഭ്യാസ ഏജന്‍സി നടത്തിയിരുന്നുവെന്നും നിഖില്‍ തോമസ് പറഞ്ഞു. മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാളുടെ വിദേശത്തുള്ള സുഹൃത്തിനെയും പ്രതി ചേര്‍ക്കുമെന്നാണ് വിവരം. പ്രാഥമിക ചോദ്യംചെയ്യലിലാണ് നിഖില്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
ശനിയാഴ്‌ച പുലർച്ചെ 12.30-ന് കോട്ടയം കെ.എസ്.ആർ.ടി.സി. ബസ് സ്‌റ്റാൻഡിൽ വെച്ചാണ് നിഖിൽ തോമസിനെ കായംകുളം സി.ഐ. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ പിടികൂടിയത്. അഞ്ച് ദിവസമായി നിഖിൽ ഒളിവിലായിരുന്നു. കൊട്ടാരക്കര എത്തിയ ശേഷം കീഴടങ്ങാനുള്ള മാനസിക അവസ്ഥയിലായിരുന്നു നിഖിലെന്ന് പൊലീസ് പറഞ്ഞു. കൈയിലെ പണം മുഴുവൻ തീർന്നിരുന്നു. മൊബൈൽ ഫോൺ നിഖിൽ ഓടയിൽ വലിച്ചെറിഞ്ഞുവെന്നും പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.