വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസില്‍ അറസ്റ്റിലായ മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന് കേരള സർവകലാശാലയുടെ ആജീവനാന്ത വിലക്ക്. സർവകലാശാലയ്ക്ക് കീഴിൽ പഠിക്കാനോ പരീക്ഷ എഴുതാനോ കഴിയില്ലെന്ന് അധികൃതർ അറിയിച്ചു. സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കി സർവകലാശാലയ്ക്ക് കീഴിലുള്ള കായംകുളം എംഎസ്എം കോളേജില്‍ എംകോമിന് പ്രവേശനം നേടിയതിനെ തുടര്‍ന്നാണ് എസ്എഫ്ഐ മുന്‍ കായംകുളം ഏരിയ സെക്രട്ടറി കൂടിയായ നിഖില്‍ തോമസിനെതിരെ പോലീസ് കേസെടുത്തത്.
നിഖിലിന് അഡ്മിഷന്‍ നല്‍കിയത് സംബന്ധിച്ച് കായംകുളം എംഎസ്എം കോളേജ് നല്‍കിയ വിശദീകരണത്തിലും സര്‍വകലാശാല അതൃപ്തരാണ്. അതിനാല്‍ എംഎസ്എം കോളജ് അധികൃതരെ വിളിച്ചു വരുത്തി വിശദീകരണം ആരായാന്‍ പ്രത്യേക സമിതിയെ നിശ്ചയിച്ചു. ഇവരുടെ വാദം കേട്ട ശേഷം തുടര്‍ നടപടി സ്വീകരിക്കാനാണ് സിന്‍ഡിക്കേറ്റിന്‍റെ തീരുമാനം. രജിസ്ട്രാർ, കൺട്രോളർ , ഐക്യുഎസി, കോ ഓർഡിനേറ്റർ എന്നിവർ സമിതിയിലുണ്ട്. മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സംസ്ഥാനത്തുനിന്ന് പുറത്തുള്ള സർട്ടിഫിക്കറ്റുകൾ വിശദമായി പരിശോധിക്കും. ഇതിനായി പ്രത്യേക സെൽ രൂപീകരിച്ചുവെന്നും സർവകലാശാല അധികൃതർ അറിയിച്ചു.
അതേസമയം, നിഖിൽ തോമസിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നൽകിയത് താനെന്ന് അന്വേഷണ സംഘത്തോട് എസ്എഫ്ഐ കായംകുളം മുൻ ഏരിയാ പ്രസിഡൻറ് അബിൻ സി രാജ് സമ്മതിച്ചു. തിരുവനന്തപുരത്ത് വച്ചാണ് വ്യാജരേഖ ചമച്ച ഒറിയോൺ എന്ന ഏജൻസിയുമായി ബന്ധപ്പെടുന്നതെന്നും ചോദ്യം ചെയ്യലിൽ അബിൻ പറഞ്ഞു.