തിരുവനന്തപുരം: ചീഫ് സെക്രട്ടറി ഡോ പി വി ജോയിയും സംസ്ഥാന പോലീസ് മേധാവി ഡിജിപി അനില്‍ കാന്തും ഇന്ന് വിരമിക്കും. സര്‍ക്കാരിന്‍റെ ഔദ്യോഗിക യാത്രയയപ്പ് ചടങ്ങ് ഇന്നു വൈകിട്ടു നാലിനു ദർബാർ ഹാളിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. 2021- ലാണ് വി.പി ജോയ് ചീഫ് സെക്രട്ടറി സ്ഥാനത്തേക്കും അനിൽകാന്ത് പൊലീസ് മേധാവി സ്ഥാനത്തേക്കും എത്തിയത്. 1987ലെ ബാച്ച് ഉദ്യോഗസ്ഥനാണ് വി പി ജോയ്. 1988 ഐ.പി. എസ് ഉദ്യോഗസ്ഥനാണ് അനില്‍ കാന്ത്.
ദളിത് വിഭാഗത്തിൽ നിന്നും സംസ്ഥാന പൊലീസ് മേധാവിയായ ആദ്യത്തെ ഉദ്യോഗസ്ഥനാണ് ദില്ലി സ്വദേശിയായ അനിൽകാന്ത്. എഡിജിപി കസേരയിൽ നിന്നും നേരിട്ട് പൊലീസ് മേധാവിയാകുന്നുവെന്ന പ്രത്യേകതയും അനിൽ കാന്തിന്‍റെ ഡിജിപി പദവിക്ക് ഉണ്ടായിരുന്നു. അതേസമയം, സംസ്ഥാനത്തിന്റെ 48-ാം ചീഫ് സെക്രട്ടറിയായി വി. വേണുവും പുതിയ പൊലീസ് മേധാവിയായി ഷെയ്ഖ് ദർവേഷ് സാഹിബും ഇന്ന് ചുമതലയേല്‍ക്കും.
പൊലീസിലെ സൗമ്യതയുടെ മുഖം എന്നറിയപ്പെടുന്ന ആന്ധ്ര സ്വദേശിയായ ഷെയ്ഖ് ദർവേഷ് സാഹിബ് ആണ് പുതിയ ഡിജിപി. നിലവിൽ ഫയർഫോഴ്സ് മേധാവിയാണ് ഷെയ്ഖ് ദര്‍വേസ് സാഹിബ്. ക്രൈംബ്രാഞ്ച് മേധാവിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയുമായി പ്രവർത്തിച്ചിട്ടുണ്ട്.