തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുദിവസമായി തുടരുന്ന മഴയില്‍ വ്യാപക നാശം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് മഴക്കെടുതി രൂക്ഷം. സംസ്ഥാനത്തുടനീളം 64 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 1154 പേരെ മാറ്റിപ്പാര്‍പ്പിച്ചു. മരങ്ങള്‍ കടപുഴകി വീഴുന്നതും മതിലുകള്‍ ഇടിഞ്ഞുവീഴുന്നതുമാണ് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാകാന്‍ കാരണം. വെളളക്കെട്ടും ജനങ്ങളെ വലയ്ക്കുന്നുണ്ട്. അതിശക്തമായ മഴ തുടരാനുളള സാധ്യത കണക്കിലെടുത്ത് ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേരളാ, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുന്നതിന് വിലക്കുണ്ട്. ആലപ്പുഴയില്‍ മോട്ടോര്‍ ബോട്ടുകള്‍, സ്പീഡ് ബോട്ടുകള്‍, കയാക്കിംഗ് ബോട്ടുകള്‍ എന്നിവയുടെ സര്‍വീസ് നിര്‍ത്തിവയ്ക്കാനും നിര്‍ദേശമുണ്ട്. കനത്ത മഴയില്‍ കണ്ണൂര്‍ ജയിലിന്റെ സുരക്ഷാമതില്‍ ഇടിഞ്ഞുവീണിരുന്നു. തൃശൂര്‍ ജില്ലയില്‍ ആഞ്ഞടിച്ച മിന്നല്‍ച്ചുഴലിയില്‍ അഞ്ഞൂറിലേറെ മരങ്ങള്‍ നിലംപൊത്തുകയും രണ്ടായിരത്തിലേറെ വാഴകള്‍ നശിക്കുകയും ചെയ്തു.
കോഴിക്കോട് ജില്ലയിലെ വിവിധ വില്ലേജുകളിലായി പതിനെട്ടിലേറെ വീടുകള്‍ ഭാഗികമായി തകര്‍ന്നു. കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് വടകരയില്‍ തീരദേശത്തെ വീടുകളില്‍ വെളളംകയറി. കൊല്ലം ജില്ലയിലും കടലാക്രമണം രൂക്ഷമാണ്.