കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ ഒരുങ്ങുന്ന പശ്ചാത്തലത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രത്യേക കണ്‍വെന്‍ഷന്‍ ഇന്ന് കോഴിക്കോട്ട് ചേരും. ഏക സിവില്‍ കോഡ് വിഷയത്തില്‍ സമാന ചിന്താഗതിക്കാരായ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും മത സാമൂഹ്യ വിഭാഗങ്ങളെയും ഒപ്പം കൂട്ടി പ്രതിഷേധം ശക്തമാക്കാനാണ് സമസ്ത ആലോചിക്കുന്നത്. ഇത് സംബന്ധിച്ച നയ രൂപീകരണത്തിനാണ് ഇന്നത്തെ പ്രത്യേക കണ്‍വെന്‍ഷന്‍ ശ്രമിക്കുക.
ഏക സിവില്‍ കോഡ് മുസ്ലീം ജനവിഭാഗത്തിന്റെ മാത്രം പ്രശ്നമല്ലെന്നും ഇക്കാര്യത്തില്‍ യോജിച്ചുള്ള പ്രതിഷേധമാണ് അഭികാമ്യമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കിയിരുന്നു. എല്ലാ രാഷ്ട്രീയ കക്ഷികളും യോജിക്കണമെന്ന നിലപാടാണ് ജിഫ്രി തങ്ങൾ മുന്നോട്ടുവെച്ചത്. എന്നാല്‍ സിപിഎം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി യോജിച്ച് സമരപരിപാടികള്‍ നടത്തുന്നത് സംബന്ധിച്ച് ചില ആശയ ഭിന്നതകള്‍ സംഘടനക്കകത്ത് നിലവിലുണ്ട്. ലീഗ് പക്ഷപാതിത്തമുള്ള വിഭാഗവും സിപിഎമ്മിനോട് മൃദുസമീപനമുള്ള ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉള്‍പ്പെട്ട വിഭാഗവും തമ്മിലുള്ള ആശയഭിന്നത പരിഹരിച്ച്, കൃത്യമായ ഒരു നിലപാട് ഇന്നത്തെ കണ്‍വെന്‍ഷന്‍ പ്രഖ്യാപിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രാജ്യത്തെ ജനാധിപത്യ പ്രക്രിയയെത്തന്നെ പ്രതികൂലമായി ബാധിക്കുന്നതാണ് ഏക സിവില്‍ കോഡ് എന്ന അഭിപ്രായമാണ് സമസ്തക്ക് ഉള്ളത്. വിശ്വാസവും ആചാരവും പുലര്‍ത്തി ജീവിക്കാനുള്ള പൌരാവകാശത്തിന്‍മേലുള്ള കടന്നുകയറ്റമാണ് കേന്ദ്ര ബിജെപി സര്‍ക്കാര്‍ നടത്തുന്നത്. ഇത് രാജ്യത്തെ പ്രാദേശിക മത ജാതി വിഭാഗങ്ങളുടെ വിശ്വാസാചാര ജീവിതത്തെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ടുതന്നെ ഏക സിവില്‍ കോഡ് പ്രതികൂലമായി ബാധിക്കുന്ന എല്ലാ വിഭാഗങ്ങളെയും അതിനോട് വിയോജിപ്പുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും സമരത്തിന് ഒപ്പം കൂട്ടണം എന്ന നിലപാടാണ് നേരത്തെ കോഴിക്കോട്ടു ചേര്‍ന്ന മുസ്ലീം കോ ഓഡിനേഷന്‍ കമ്മിറ്റി കൈക്കൊണ്ടത്. എന്നാല്‍ പ്രതിപക്ഷത്തിരിക്കുന്ന മുസ്ലീം ലീഗിനെയും സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മിനെയും ഒരുമിച്ച് ഇക്കാര്യത്തില്‍ പിന്തുണക്കുകയും ഉള്‍ക്കൊള്ളുകയും, ചെയ്യുക എന്നതാണ് സമസ്തയുടെ മുന്നിലുള്ള പ്രധാനവെല്ലുവിളി. അതുകൊണ്ടുതന്നെ ഇന്ന് ചേരുന്ന സമസ്ത പ്രത്യേക കണ്‍വെന്‍ഷന് വലിയ പ്രാധാന്യമാണ് കല്‍പ്പിക്കപ്പെടുന്നത്.