മണിപ്പൂരിലെ കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം സർക്കാരിന് എതിരെ ആരോപണം ഉന്നയിച്ച സിപിഐ നേതാവ് ആനി രാജക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. മണിപ്പൂരിലേത് സർക്കാർ സ്പോൺസേര്‍ഡ് കലാപം എന്ന് ആരോപിച്ചതിനാണ് കേസ്. മണിപ്പൂർ മുഖ്യമന്ത്രിയുടെ രാജിക്ക് എതിരെ മെയ്തി വിഭാഗത്തിൽ പെട്ട വനിതകൾ നടത്തിയ പ്രതിഷേധം നാടകം ആയിരുന്നുവെന്ന പരാമർശത്തിനെതിരെയും കേസുണ്ട്. ഇംഫാൽ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
തങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ ഹനിക്കുന്നതിനുള്ള ശ്രമമാണ് കേസെന്ന് ആനി രാജ പ്രതികരിച്ചു. കേസില്‍ അത്ഭുതമൊന്നുമില്ല. വിഷയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും. കേന്ദ്ര സര്‍ക്കാര്‍കൂടി പങ്കാളിയായ രഹസ്യ അജണ്ടയാണ് മണിപ്പൂരില്‍ നടപ്പാക്കപ്പെടുന്നതെന്ന് അവര്‍ വീണ്ടും ആവര്‍ത്തിച്ചു. കേസിനെതിരെ ജോണ്‍ ബ്രിട്ടാസ് എം പി രംഗത്തെത്തി. 'സത്യം വിളിച്ചു പറയുന്നതാണോ അതോ അധികാരികൾ മൗനം പാലിക്കുന്നതാണോ തെറ്റെന്ന്' അദ്ദേഹം ചോദിക്കുന്നു. 'മണിപ്പൂരിന്റെ യാഥാർത്ഥ്യം നേരിൽ കണ്ട വ്യക്തിയാണ് ഞാൻ. ക്രിസ്ത്യൻ പള്ളികൾ തകർക്കുന്നതിലൂടെ വംശീയതയ്‌ക്കൊപ്പം വർഗീയതയും ചാലിച്ചുകൊണ്ടുള്ള ആക്രമണമാണ് ഇപ്പോൾ നടക്കുന്നത്' എന്നും അദ്ദേഹം പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
ആനി രാജയക്ക് പുറമെ നിഷ സിദ്ദു, ദീക്ഷ ദ്വിവേദി എന്നിവർക്കെതിരെയും രാജ്യദ്രോഹ കേസ് രജിസ്റ്റർ ചെയ്തു. രാജ്യദ്രോഹക്കേസിന് എതിരെ ദീക്ഷ സുപ്രീംകോടതിയെ സമീപിച്ചു. ദീക്ഷയുടെ അറസ്റ്റ് ജൂലൈ 14 വരെ സുപ്രീം കോടതി തടഞ്ഞു. ജൂൺ 28 മുതൽ ജൂലൈ ഒന്നുവരെയാണ് ആനി രാജയും സംഘവും മണിപ്പൂർ സന്ദർശിച്ചത്.