കോഴിക്കോട്: ഏക സിവിൽ കോഡിനെതിരെ സിപിഎം നടത്തുന്ന സെമിനാറിൽ സിപിഐ പങ്കെടുക്കില്ല. ദേശീയ കൗൺസിൽ യോഗം നടക്കുന്നതിനാലാണ് നേതാക്കൾക്ക് പങ്കെടുക്കാനാകാത്തതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍, മുസ്ലീം ലീഗിനെ സെമിനാറിലേക്ക് ക്ഷണിച്ചതിലും ഇടതുമുന്നണിയുടെ ഭാഗമായി നടത്തേണ്ട സെമിനാർ സിപിഐഎമ്മിന്റെ പാർട്ടി പരിപാടിയാക്കി ചുരുക്കിയതിലും സിപിഐക്ക് അതൃപ്തിയുണ്ട്.
അതേസമയം, സിപിഐയുടെ ജില്ലാ നേതാക്കൾ സെമിനാറിന്റെ സംഘാടക സമിതിയുടെ ഭാഗമാണ്. ഏക സിവിൽ കോഡിനെതിരായ സെമിനാറിന്റെ ലക്ഷ്യത്തോട് എതിർപ്പില്ലാത്തതിനാൽ ജില്ലാ നേതാക്കൾക്ക് പരിപാടിയുമായി സഹകരിക്കാമെന്നാണ് സിപിഐയുടെ നിലാപാട്.
യുഡിഎഫിലെ ഒരു പ്രധാന ഘടകകക്ഷിയെ എൽഡിഎഫിനെ നയിക്കുന്ന പാർട്ടി അവരുടെ പരിപാടിയിലേക്ക് എന്തിന് വിളിക്കണമെന്ന ചോദ്യമാണ് സിപിഐക്കുള്ളിൽ. ലീഗിനെ അടിക്കടി സിപിഎം നേതൃത്വം പുകഴ്ത്തുന്നതും സിപിഐക്കു രസിക്കുന്നില്ല. ലീഗ് വർഗീയ പാർട്ടി അല്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രതികരണം അനവസരത്തിലാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടിരുന്നു. സെമിനാറിലേക്കുള്ള ക്ഷണം ലീഗ് തള്ളുക കൂടി ചെയ്തതോടെ ആലോചന ഇല്ലാതെ നടത്തിയ നീക്കമെന്നാണ് സിപിഐയുടെ വിശകലനം. കരട് ബില്ല് വരുന്നതിന് മുമ്പേ ഏക സിവിൽ കോഡ് ചർച്ചയാക്കുന്നതിലും കഴിഞ്ഞ ദിവസം സിപിഐ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജൂലൈ 14 മുതൽ 16 വരെ മൂന്ന് ദിവസമാണ് സിപിഐയുടെ ദേശീയ കൗൺസിൽ യോഗം ചേരുന്നത്. ഡൽഹിയിലാണ് യോഗം നടക്കുക. കോഴിക്കോട് വച്ച് ജൂലൈ 15നാണ് സിപിഎം സെമിനാർ. കാനം രാജേന്ദ്രൻ ഡൽഹിയിൽ നടക്കുന്ന ദേശീയ കൗൺസിൽ യോഗത്തിൽ പങ്കെടുക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. അന്നേദിവസം കേരളത്തില്‍ ഉണ്ടാകുമെങ്കിലും സിപിഎമ്മിന്റെ സെമിനാറിലും അദ്ദേഹം പങ്കെടുക്കില്ല.