ഉമ്മൻചാണ്ടിയുടെ ഭൗതിക ദേഹവും വഹിച്ചുള്ള വാഹനം പുതുപ്പള്ളിയിലേക്കുള്ള യാത്രയിലാണ്. ആയിരക്കണക്കിന് ജനങ്ങളാണ് ജനനേതാവിനെ അവസാനമായി കാണാൻ എത്തിക്കൊണ്ടിരിക്കുന്നത്. തിരുവനന്തപുരത്തു നിന്ന് ഇന്നലെ പുറപ്പെട്ട വിലാപയാത്ര 27 മണിക്കൂർ പിന്നിട്ടാണ് പുതുപ്പള്ളിയിലേക്ക് എത്തുന്നത്. അതിനിടെ, ഉമ്മൻചാണ്ടിയെ അവസാനമായി കണ്ട് അന്തിമോപചാരം അർപ്പിക്കാൻ എത്തുന്നവരില്‍ മലയാള സിനിമാ മേഖലയിലുള്ള പ്രമുഖരുടേയും നീണ്ട നിര കാണാം.
മമ്മൂട്ടി, സുരേഷ് ഗോപി, കുഞ്ചാക്കോ ബോബന്‍, പിഷാരടി, നിർമ്മാതാവ് ആന്റോ ജോസഫ് തുടങ്ങി നിരവധി താരങ്ങള്‍ തിരുനക്കരയിൽ എത്തിയിട്ടുണ്ട്. ഉമ്മൻ ചാണ്ടിക്ക് ഒരു ഡോക്ടറേറ്റ് നൽകിയിട്ടില്ല. നൽകുകയാണെങ്കിൽ അത് മനുഷ്യ സ്നേഹത്തിനുള്ളതാകുമെന്നായിരുന്നു മമ്മൂട്ടിയുടെ ആദ്യ പ്രതികരണം. 'പ്രാഞ്ചിയേട്ടൻ' എന്ന ചിത്രത്തിൽ എന്റെ കഥാപാത്രം പോലും പറയുന്നുണ്ട് 'ഉമ്മൻ ചാണ്ടി ഒന്നേ ഉള്ളു' എന്ന്. സാധാരണത്വത്തിന് ഇത്രമേൽ ശക്തിയുണ്ടെന്നു അസാധാരണമാം വിധം ജീവിച്ചു കാണിച്ചു തന്ന വ്യക്തിത്വമാണത്' - മമ്മൂട്ടി പറഞ്ഞു.
'ഒരു മുന്നറിയിപ്പുമില്ലാതെ ആര്‍ക്കും കയറിച്ചെല്ലാന്‍ കഴിയുന്ന ഒരേയൊരു വീടേ നമ്മുടെ നാട്ടിലൊള്ളൂ. അത് ഉമ്മൻചാണ്ടിയുടെ വീടാണ്. വ്യക്തിപരമായും കുടുംബപരമായും അവരുമായി എനിക്ക് വലിയ അടുപ്പമുണ്ട്. ജനങ്ങൾക്കു വേണ്ടി മാത്രംസമയം കണ്ടെത്തി ചിലവഴിച്ചിരുന്ന നേതാവാണ് ഉമ്മൻചാണ്ടി. രാത്രി ഒന്നര കഴിഞ്ഞിട്ടാണ് ഒരിയ്ക്കൽ വീട്ടിലേക്ക് ചെന്നത്. അവിടെ ഫയലുകളുടെ കൂമ്പാരത്തിനിടയിലിരിക്കുന്ന ഉമ്മൻചാണ്ടിയെയാണ് കണ്ടത്. ആ സമയത്തും ജനങ്ങൾക്കു വേണ്ടിയാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. ഉമ്മൻചാണ്ടിയെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യം ഈ സംഭവമാണ് ഓർമ്മ വരിക' എന്നായിരുന്നു കുഞ്ചാക്കോ ബോബന്‍റെ പ്രതികരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഉമ്മൻ ചാണ്ടിയുടെ സുരക്ഷ തിക്കിത്തിരക്കി വരുന്ന ആളുകളായിരുന്നുവെന്ന് മോഹന്‍ലാലും അനുസ്മരിച്ചു. 'സാധാരണക്കാരുടെ സുരക്ഷാ വലയത്തിലായിരുന്നു അദ്ദേഹം എന്നു തോന്നിയിട്ടുണ്ട്. ബെംഗളൂരുവിലായിരുന്നപ്പോൾ ഞാനദ്ദേഹത്തെ ഫോണിലൂടെ കണ്ടു. ചുറ്റും ആളും ബഹളുമില്ലാത്ത ഉമ്മൻ ചാണ്ടിയായിരുരുന്നു അത്. നേർത്ത ചിരിയോടെ കൈവീശി കാണിച്ചു. ഇതുപോലെ ജനങ്ങൾക്കിടയിൽ ജീവിച്ച ഒരു നേതാവ് ഇനിയില്ല, ഉണ്ടാകാനും സാധ്യതയില്ല' - മോഹന്‍ലാല്‍ പറഞ്ഞു.
ആളുകളെ കേൾക്കുന്നതിനും അതനുസരിച്ച് പ്രവർത്തിക്കുന്നതിനും ഉമ്മൻ ചാണ്ടി ഏറെ ശ്രദ്ധിച്ചിരുന്നുവെന്നും ഇതുപോലൊരാള്‍ ഇനിയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. മറ്റാര്‍ക്കും ഉമ്മന്‍ചാണ്ടിയെ പോലെ ഒരാളായി മാറാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ വലുപ്പമാണ് ഈ കണ്ണീര്‍ കാഴ്ചയില്‍ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിരവധി സിനിമാ പ്രവര്‍ത്തകര്‍ സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും ഉമ്മന്‍ ചാണ്ടിയോടുള്ള അവരുടെ ആദരവ് വ്യക്തമാക്കുന്നുണ്ട്.