തിരുവനന്തപുരം: 53-ാം കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടനായും, രേഖ എന്ന ചിത്രത്തിലെ അഭിനയത്തിന് വിന്‍സി അലോഷ്യസ് മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. 'അറിയിപ്പ്' എന്ന ചലച്ചിത്രമൊരുക്കിയ മഹേഷ് നാരായണനാണ് മികച്ച സംവിധായകന്‍. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കമാണ് മികച്ച ചിത്രം.
മലയാള ചലച്ചിത്രാഭിനയത്തിലെ അത്യപൂര്‍വ്വവും വിസ്മയകരവുമായ ഭാവാവിഷകാരമാണ് നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയില്‍ മമ്മൂട്ടി കാഴ്ചവച്ചതെന്ന് ജൂറി വിലയിരുത്തി. തികച്ചും വിഭിന്നമായ സ്വഭാവ സവിശേഷതകള്‍ ഉള്ള രണ്ടു മനുഷ്യരുടെ ദ്വന്ദ ഭാവങ്ങളെ അതി സൂക്ഷ്മവും നിയന്ത്രിതവുമായ ഭാഷയില്‍ പകര്‍ന്നാടിയ അഭിനയത്തികവിനും, ജെയിംസ് എന്ന മലയാളിയില്‍നിന്ന് സുന്ദരം എന്ന തമിഴനിലേക്കുള്ള പരകായ പ്രവേശത്തിലൂടെ രണ്ട് ദേശങ്ങള്‍ രണ്ടു ഭാഷകള്‍ രണ്ടു സംസ്കാരങ്ങള്‍ എന്നിവ ഒരേ ശരീരത്തിലേക്ക് ആവാഹിച്ച മഹാ പ്രതിഭയ്ക്കുമാണ് അവാര്‍ഡ് നല്‍കിയതെന്ന് ജൂറി കുറിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിനാണ് ഇക്കുറി കൂടുതല്‍ അവാര്‍ഡുകള്‍ ലഭിച്ചത്. തിരക്കഥയൊരുക്കിയ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് മികച്ച തിരക്കഥാകൃത്ത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവിസ്മരണീയമാക്കിയ കുഞ്ചാക്കോ ബോബന് പ്രത്യേക ജൂറി പരാമര്‍ശവും പി പി കുഞ്ഞികൃഷ്ണന് മികച്ച സ്വഭാവ നടനുള്ള പുരസ്കാരവും ലഭിച്ചു. ബംഗാളി ചലച്ചിത്ര നിർമ്മാതാവും തിരക്കഥാകൃത്തും നടനുമായ ഗൗതം ഘോഷ് ആണ് ഇത്തവണത്തെ ജൂറി അധ്യക്ഷന്‍.