വോട്ടർ ഐ ഡിയും ആധാറും തമ്മിൽ ബന്ധിപ്പിക്കൽ നിർബന്ധമല്ലെന്ന് പാര്‍ലമെന്‍റില്‍ ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. 2016-ലെ ആധാർ ആക്ട് പ്രകാരം ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കുന്നത് നിർബന്ധമാണോ? എന്ന തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപി ഡെറക് ഒബ്രിയന്‍റെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര നിയമ സഹമന്ത്രി അർജുൻ റാം മേഘ്വാൾ ഇക്കാര്യം വ്യക്തമാക്കിയത്.
വോട്ടർ തിരിച്ചറിയൽ കാർഡും ആധാറും ബന്ധിപ്പിക്കൽ നിർബന്ധമാണെങ്കിൽ അത് നിഷ്കർഷിക്കുന്ന നിയമനിർമാണ ഉത്തരവ് എവിടെയെന്ന് ഡെറക് ഒബ്രിയന്‍ ചോദിച്ചു. 2016ലെ ആധാർ നിയമപ്രകാരം ആധാറും വോട്ടർ തിരിച്ചറിയൽ കാർഡും ബന്ധിപ്പിക്കൽ നിര്‍ബന്ധമല്ലെന്നാണ് നിയമ സഹമന്ത്രി രേഖാമൂലം മറുപടി നല്‍കിയത്. പക്ഷെ, 2021ൽ ഭേദഗതിചെയ്ത തെരഞ്ഞെടുപ്പ് നിയമപ്രകാരം ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാർക്ക് വോട്ടർമാരെ തിരിച്ചറിയാൻ ആധാർ ചോദിക്കാമെന്ന വ്യവസ്ഥയുണ്ട്. എന്നാലത് വോട്ടർമാർക്ക് താൽപര്യമുണ്ടെങ്കിൽ മാത്രംകാണിച്ചാല് മതിയെന്നും മന്ത്രി വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ആധാറും വോട്ടർ ഐ ഡിയും ബന്ധിപ്പിക്കാൻ 2023 ഏപ്രിൽ വരെയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ സമയം അനുവദിച്ചിരുന്നത്. അതോടെ, ആധാർ വോട്ടർ ഐ.ഡിയുമായി ബന്ധിപ്പിക്കാത്തവർ വോട്ടർപട്ടികയിൽ നിന്ന് പുറത്താകുമോ എന്ന ആശങ്ക രാജ്യമാകെ ഉയര്‍ന്നിരുന്നു.