ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തോടെ ഒഴിവുവരുന്ന പുതുപ്പള്ളി നിയമ സഭാ സീറ്റില്‍ ആരെ മത്സരിപ്പിക്കണമെന്ന ചര്‍ച്ചകളിലേക്ക് മുന്നണികള്‍ കടക്കുകയാണ്. എന്നാല്‍, കോണ്‍ഗ്രസ് പാർട്ടി ഇപ്പോൾ അനുശോചന പരിപാടികൾക്കാണ് മുൻതൂക്കം നൽകുന്നതെന്നും അതിനു ശേഷം മാത്രമേ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ചര്‍ച്ചകളിലേക്ക് കടക്കൂ എന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ജീവിച്ചിരുന്നതിനേക്കാൾ ശക്തനാണ് മരിച്ച ഉമ്മൻ ചാണ്ടി. അദ്ദേഹത്തിന്‍റെ ഓർമ്മകൾ പാർട്ടിക്ക് കരുത്തായി തുടരും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതുപ്പള്ളിയിലെ ജനപ്രതിനിധിയുടെ വിയോഗവിവരം നിയമസഭ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനാണ് തുടർനടപടികൾ സ്വീകരിക്കേണ്ടത്. സർക്കാരിന് ഒരു വർഷത്തിൽ കൂടുതൽ കാലാവധി ശേഷിക്കുന്നുണ്ടെങ്കിൽ ആറു മാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടത്തണം.നിലവില്‍ എൽഡിഎഫ് സർക്കാരിന് രണ്ടരവർഷത്തിൽ കൂടുതൽ കാലാവധി ശേഷിക്കുന്നുണ്ട്. അതുകൊണ്ട് ആറു മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് ഉണ്ടായേക്കും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, സമീപകാല ഉപതെരഞ്ഞെടുപ്പുകളുടെ ചരിത്രം നോക്കിയാൽ കോൺഗ്രസിന്‍റെ പ്രഥമ പരിഗണന കുടുംബാംഗങ്ങൾക്ക് തന്നെയാണ്. സാധ്യതാ ചര്‍ച്ചകളിൽ മുന്നിൽ മകൻ ചാണ്ടി ഉമ്മനാണ്. വിലാപയാത്രയിലുടനീളം ഉമ്മൻചാണ്ടിക്ക് കിട്ടിയ ജനസ്വീകാര്യത പുതുപ്പള്ളിക്ക് പുറത്തും കരുത്താക്കാൻ ശ്രമിക്കുന്ന കോൺഗ്രസ്, ഉമ്മൻചാണ്ടിയുടെ കുടുംബത്തിന് പുറത്തു നിന്നൊരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള സാധ്യത തീരെയില്ല.
മറുവശത്ത്, ഉമ്മൻചാണ്ടിയുടെ വിയോഗശേഷമുള്ള രാഷ്ട്രീയം ഇന്നലെ ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തു. അടുത്തമാസം ആദ്യം നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിനുശേഷം തെരഞ്ഞെടുപ്പു വിഷയത്തിൽ ചർച്ച നടത്താനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്.