പ്രതിപക്ഷ കൂട്ടായ്മയായ 'ഇന്ത്യ'-യ്ക്ക് ഉയര്‍ത്തി കാണിക്കാന്‍ ഒരു നേതാവുണ്ടോ എന്ന ബിജെപിയുടെ ചോദ്യത്തിന് മറുപടിയുമായി മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ. ഇന്ത്യ-യെ നയിക്കാന്‍ ഒരുപാട് നേതാക്കള്‍ ഉണ്ടെന്നും എന്നാല്‍ ഇപ്പോള്‍ പ്രാധാന്യം നല്‍കേണ്ടത് രാജ്യത്തെയും ജനാധിപത്യത്തെയും എങ്ങിനെ രക്ഷിക്കാം എന്നതിനാണ് എന്നും അദ്ദേഹം പറഞ്ഞു. 'എന്‍ഡിഎ എന്നാല്‍ മോദിയാണ്. താനാണ് അടുത്ത തവണയും പ്രധാനമന്ത്രിയെന്ന് പ്രഖ്യാപിച്ചത് അദ്ദേഹം തന്നെയാണ്. അവിടെ എല്ലാം നടക്കുന്നത് ഏകാധിപത്യ സ്വഭാവത്തിലാണ്. എന്നാല്‍ ഇന്ത്യ മുന്നണിയില്‍ അങ്ങനെയല്ല. ഇവിടെ തീരുമാനങ്ങള്‍ കൂട്ടമായി എടുക്കുന്നതാണ്. എല്ലാവര്‍ക്കും തുല്യ പരിഗണനയും പരസ്പര ബഹുമാനവും ലഭിയ്ക്കുന്നുണ്ട്. ഏകാധിപതികള്‍ക്ക് അതിന്‍റെ പൊരുള്‍ മനസ്സിലാകില്ല' - ഉദ്ധവ് താക്കറെ പറഞ്ഞു.
അപ്രശസ്തരായ നേതാക്കള്‍ നേതൃസ്ഥാനത്തേക്ക് ഉയര്‍ന്നുവരികയും അസാധാരണമാംവിധം നേതൃശേഷി പ്രകടിപ്പിക്കുകയും ചെയ്തിട്ടുള്ളതിന് ചരിത്രത്തിൽ ഉദാഹരണങ്ങളുണ്ടെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി. രാജീവ് ഗാന്ധിയുടെ മരണാനന്തരം അപ്രതീക്ഷിതമായി പ്രധാനമന്ത്രിയായ വി.പി. നരസിംഹറാവുവിനെയും ഭരണതലത്തില്‍ അദ്ദേഹം പ്രകടിപ്പിച്ച മികവിനെയും ഉദ്ധവ് ചൂണ്ടിക്കാട്ടി. 26 രാഷ്ട്രീയപ്പാര്‍ട്ടികളാണ് 'ഇന്ത്യ' എന്നു പേരിട്ട പ്രതിപക്ഷ കൂട്ടായ്മയിലുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യെ ഒരുമിച്ചുനിന്ന് നേരിട്ട് പരാജപ്പെടുത്താന്‍ ഉദ്ദേശിച്ചാണ് കൂട്ടായ്മ രൂപവത്കരിച്ചിരിക്കുന്നത്.
ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ-യെ പരിഹസിച്ച് ഇന്നലെയും ഉദ്ധവ് താക്കറെ രംഗത്തു വന്നിരുന്നു. 'എൻഡിഎയിൽ 36 പാർട്ടികളുണ്ട്. ഇഡി, സിബിഐ, ആദായ നികുതി എന്നിവ മാത്രമാണ് എൻഡിഎയിലെ മൂന്ന് ശക്തമായ കക്ഷികൾ. മറ്റ് പാർട്ടികൾ എവിടെ? ചില പാർട്ടികൾക്ക് ഒരു എംപി പോലും ഇല്ല' എന്നായിരുന്നു പരിഹാസം.