ഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ പ്രതിരോധം കടുപ്പിച്ച് പ്രതിപക്ഷം. പ്രതിപക്ഷ ഐക്യമുന്നണിയായ ‘ഇന്ത്യ’ എല്ലാ അംഗങ്ങളോടും പാര്‍ലമെന്‍റ് സെഷനില്‍ കറുപ്പണിഞ്ഞുകൊണ്ട് എത്താന്‍ ആവശ്യപ്പെട്ടതുപ്രകാരം ഇരു സഭകളിലും പ്രതിപക്ഷാംഗങ്ങള്‍ കറുപ്പ് വസ്ത്രങ്ങള്‍ ധരിച്ചാണ് എത്തിയത്. പ്രധാനമന്ത്രി മറുപടി പറയണമെന്ന ഉറച്ച നിലപാടെടുത്ത പ്രതിപക്ഷം ഇന്നും സഭയില്‍ പ്രതിഷേധം ശക്തമാക്കി. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇരുസഭകളും രണ്ടുമണിവരെ നിര്‍ത്തിവെച്ചു.
മോദി സര്‍ക്കാരിനെതിരെ ‘ഇന്ത്യ’ നല്‍കിയ അവിശ്വാസപ്രമേയ നോട്ടിസിന് ലോക്സഭയിൽ സ്പീക്കര്‍ ഒം ബിര്‍ള അനുമതി നല്‍കിയെങ്കിലും തീയതി നിശ്ചയിച്ചിട്ടില്ല. ഡല്‍ഹിയുമായി ബന്ധപ്പെട്ട വിവാദ ഓര്‍ഡിനന്‍സ് പരിഗണിച്ചതിന് ശേഷം അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുത്താല്‍ മതിയെന്നാണ് ഭരണപക്ഷത്തുനിന്നുള്ള ധാരണ എന്നാണ് റിപ്പോര്‍ട്ട്. ഇതനുസരിച്ച് വരുന്ന പത്തുദിവസത്തിനകം പ്രമേയം ചർച്ച ചെയ്യാനുള്ള തീയതി കക്ഷിനേതാക്കളുമായി സംസാരിച്ചു തീരുമാനിക്കുമെന്ന് സ്പീക്കര്‍ ഒം ബിര്‍ള വ്യതമാക്കിയിട്ടുണ്ട്.
കോൺഗ്രസ് സഭാകക്ഷി ഉപനേതാവും അസമിൽനിന്നുള്ള എംപിയുമായ ഗൗരവ് ഗൊഗോയ് ആണ് അവിശ്വാസപ്രമേയ നോട്ടിസ് നൽകിയത്. ചട്ടം 198 പ്രകാരം ശൂന്യവേളയിലാണ് ഗൗരവ് ഗൊഗോയ് അവിശ്വാസപ്രമേയത്തിന് അനുമതി തേടിയത്. പിന്തുണക്കുന്നവര്‍ എഴുന്നേറ്റുനിൽക്കണമെന്ന സ്പീക്കറുടെ ആവശ്യപ്രകാരം പ്രതിപക്ഷ ബെഞ്ചിലെ നൂറ്റിനാൽപതോളം പേർ എഴുന്നേറ്റു നില്‍ക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് സ്പീക്കര്‍ അവിശ്വാസപ്രമേയത്തിന് അനുമതി നല്‍കുന്നതായി പ്രഖ്യാപിച്ചത്.