ലോകത്തിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍മാരിലൊരാളായ ഇറ്റാലിയന്‍ ഇതിഹാസം ജിയാന്‍ ലൂയി ബഫണ്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നു. 28 വര്‍ഷം നീണ്ട കരിയറാണ് ബഫണ്‍ അവസാനിപ്പിക്കുന്നത്. 45 കാരനായ ബഫൺ വിരമിക്കുന്ന റിപ്പോർട്ട് സ്‌പോര്‍ട്‌സ് ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് പുറത്തുവിട്ടത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ താരം വിരമിക്കൽ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.
പാര്‍മയില്‍ തുടങ്ങി പാര്‍മയില്‍ തന്നെ കരിയര്‍ അവസാനിപ്പിക്കുകയാണ് ബഫണ്‍. 45 കാരനായ ബഫണ്‍ 1995-ല്‍ പാര്‍മയിലൂടെയാണ് കരിയറിന് തുടക്കമിട്ടത്. രണ്ട് വർഷത്തിനുള്ളിൽ ഇറ്റലിയുടെ ദേശീയ ടീമിലെത്തി. 2018 വരെ 21 വർഷക്കാലമാണ് ബഫൺ ഇറ്റലിയുടെ ഗോൾപോസ്റ്റിന് മുന്നിൽ ഉണ്ടായിരുന്നത്. 1998, 2002, 2006, 2010, 2014 ലോകകപ്പുകളിൽ കളിച്ചു. 2006 ലോകചാമ്പ്യന്മാരായ ഇറ്റാലിയൻ ടീമിൽ അംഗമായിരുന്നു. 2006 ലോകകപ്പിൽ ഏഴ് മത്സരങ്ങളിൽ രണ്ട് ഗോളുകൾ മാത്രമാണ് ബഫൺ വഴങ്ങിയത്. അഞ്ച് മത്സരങ്ങളിൽ ക്ലീൻ ഷീറ്റ് വിജയങ്ങൾ.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2006-ല്‍ ഇറ്റലിയ്ക്ക് ലോകകപ്പ് കിരീടം നേടിക്കൊടുത്തതില്‍ ബഫണ്‍ വഹിച്ച പങ്ക് ചെറുതല്ല. പെനാല്‍റ്റി ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തില്‍ ബഫണിന്റെ ഉഗ്രന്‍ സേവുകളാണ് ടീമിന് തുണയായത്. ദേശീയ ടീമിനായി 176 മത്സരങ്ങൾ കളിച്ച ബഫൺ 80 മത്സരങ്ങളിൽ ഇറ്റലിയുടെ നായകനായിരുന്നു.ഇറ്റാലിയന്‍ സീരി എയില്‍ 657 മത്സരങ്ങളിലാണ് ബഫണ്‍ കളിച്ചത്. ഇത് ലോകറെക്കോഡാണ്. സീരി എയില്‍ ഗോള്‍വഴങ്ങാതെ ഏറ്റവുമധികം സമയം കളിച്ച താരമെന്ന റെക്കോര്‍ഡും അദ്ദേഹത്തിന്‍റെ പേരിലാണ്.