കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഇടക്കാല ജാമ്യത്തില്‍ ജയില്‍ മോചിതനായി. എറണാകുളം കാക്കനാട് ജയിലിലായിരുന്ന ശിവശങ്കര്‍ ഉച്ചയോടെയാണ് നടപടിക്രമങ്ങള്‍ക്ക് ശേഷം ജയിലില്‍ നിന്ന്പുറത്തിറങ്ങിയത്. സുപ്രീംകോടതി നല്‍കിയ ഇടക്കാല ജാമ്യമനുസരിച്ച് രണ്ടു മാസത്തേക്കാണ് മോചനം. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ശിവശങ്കറിന് ജാമ്യം അനുവദിച്ചത്.
ശിവശങ്കറിന് മേല്‍ ഇ ഡി രജിസ്റ്റര്‍ ചെയ്ത ലൈഫ് മിഷന്‍ കോഴക്കേസില്‍ എം ശിവശങ്കര്‍ 5 മാസത്തിലധികമായി ജയിലിലാണ്. കേസില്‍ ഒന്നാം പ്രതിയാണ് ശിവശങ്കർ. യൂണിടാക്കുമായി നടത്തിയ സാമ്പത്തിക ഇടപാടില്‍ ശിവശങ്കര്‍ കോഴപ്പണം പറ്റിയെന്നും ആ പണം സ്വപ്ന സുരേഷിന്‍റെ അക്കൌണ്ടിലേക്ക് മാറ്റി എന്നുമാണ് ആരോപണം. കേസില്‍ ഇടക്കാല ജാമ്യാപേക്ഷ കഴിഞ്ഞ മാസം അവസാനം കൊച്ചിയിലെ വിചാരണ കോടതി തള്ളിയിരുന്നു. ഇതിനിടെയാണ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയെ സമീപിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തന്‍റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് ശിവശങ്കർ സുപ്രീംകോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ പറയുന്നത്. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയുമായി തനിക്ക് ബന്ധമില്ലെന്നും യൂണിടാക്കുമായി സാമ്പത്തിക ഇടപാട് നടത്തിയത് സ്വപ്ന സുരേഷും സരിത്തും ഉള്‍പ്പെടെയുള്ള യു എ ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരാണ്. യൂണിടാക്കിനെ തെരഞ്ഞെടുത്തതും കോൺസുലേറ്റ് ഉദ്യോഗസ്ഥരാണ്. മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ടാണ് ലൈഫ് മിഷന്‍ കേസെന്നുമാണ് ശിവശങ്കർ ഹര്‍ജിയില്‍ പറയുന്നത്.