കോൺഗ്രസ് അധ്യക്ഷന്റെ നിറത്തെ അധിക്ഷേപിച്ച ബിജെപി എംഎൽഎ ഒരിക്കലും മാപ്പ് അർഹിക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. കർണാടക മുൻ ആഭ്യന്തര മന്ത്രികൂടിയായ അരഗ ജ്ഞാനേന്ദ്രയാണ് മല്ലികാർജുൻ ഖാർഗെയുടെ നിറത്തെ അധിക്ഷേപിച്ച് പ്രസംഗിച്ചത്. ഞെട്ടിക്കുന്ന പരാമർശമാണ് അരഗ ജ്ഞാനേന്ദ്രയുടേതെന്നും നാണംകെട്ട വാക്കുകളാണ് അദ്ദേഹം പ്രയോഗിച്ചതെന്നും തരൂർ ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെ പറഞ്ഞു.
ആർക്കെങ്കിലുമെതിരെ വിമർശനം ഉണ്ടെങ്കിൽ അത് ക്രിയാത്മകമായി പറയാൻ അറിയണം. എവിടെ നിന്നാണ് വരുന്നതെന്ന് നോക്കിയും നിറം നോക്കിയുമൊന്നുമല്ല ഒരാളെ വിമർശിക്കേണ്ടത്. അത്തരത്തിൽ ഒരാളും ആരോടും സംസാരിക്കരുത്. അത്തരം വാക്കുകൾ നാണംകെട്ടതാണ്. ഏറ്റവും തരം താണ പ്രവൃത്തിയുമാണ്. ഇങ്ങനെയുള്ള പ്രസ്താവനകൾ ആരും പിന്തുടരുത്. രാഷ്ട്രീയ പക്വതയില്ലെങ്കിൽ വിവേകത്തോടെ സംസാരിക്കാൻ അറിയില്ലെങ്കിൽ, മിണ്ടാതിരിക്കുന്നതാണ് ഉചിതം- തരൂർ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം മല്ലികാർജുൻ ഖാർഗെയുടെ നിറത്തെ അധിക്ഷേപിച്ച് പ്രസംഗിച്ചതിന്‍റെ പേരിൽ അരഗ ജ്ഞാനേന്ദ്രക്കെതിരേ പൊലീസ് കേസെടുത്തു. കലബുറഗിയിലെ അശോക് നഗർ പൊലീസാണ് കേസെടുത്തത്. 'വടക്കൻ കർണാടകത്തിലുള്ളവർക്ക് പശ്ചിമഘട്ടവുമായി ചേർന്നുനിൽക്കുന്ന മലയോരമേഖലയിലെ ജനങ്ങളുടെ ജീവിതത്തെക്കുറിച്ചറിയില്ല. അവിടെയുള്ളവർ വലിയ ചൂടിൽ കറുത്തുപോയവരാണ്. മല്ലികാർജുൻ ഖാർഗെയെ നോക്കിയാൽ അവരുടെ അവസ്ഥ മനസ്സിലാകും. അദ്ദേഹത്തിന് തലമുടിയുള്ളതുകൊണ്ട് അതിന്റെ തണലിൽ എങ്ങനെയോ രക്ഷപ്പെട്ടതാണ്' എന്നായിരുന്നു ജ്ഞാനേന്ദ്രയുടെ പരാമർശം.