മണിപ്പൂര്‍ വിഷയത്തില്‍ നടക്കുന്ന അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിഷ്ക്രിയത്വത്തെ തുറന്നുകാട്ടിയും ബിജെപിക്കെതിരെ ആഞ്ഞടിച്ചും രാഹുല്‍ ഗാന്ധി. മണിപ്പൂരിൽ ഇന്ത്യയെ കൊന്നുകളഞ്ഞ ബിജെപി ഹരിയാനയിലേക്ക് തീ പടര്‍ത്താന്‍ ശ്രമിക്കുകയാണ്. മണിപ്പൂരിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ ഭാഗമായി കാണുന്നേയില്ല. താൻ മണിപ്പുർ സന്ദർശിച്ചെങ്കിലും ഈ നിമിഷം വരെ പ്രധാനമന്ത്രി അവിടെ പോയിട്ടില്ല. ഇരകളോട് രണ്ടുവാക്ക് സംസാരിക്കാൻപോലും പ്രധാനമന്ത്രി തയാറാകുന്നില്ല. അവിടെ കൊലചെയ്യപ്പെട്ടത് ഭാരത മാതാവാണ്. അതുകണ്ടുനില്‍ക്കുന്ന ബിജെപിയും അവരുടെ നേതാക്കളും രാജ്യദ്രോഹികളാണ്- രാഹുല്‍ ആഞ്ഞടിച്ചു.
'ഞാൻ ഇന്ന് സംസാരിക്കാൻ പോകുന്നത് ഹൃദയത്തിൽ നിന്നാണ്. ഹൃദയത്തിന്റെ ഭാഷ ഹൃദയങ്ങൾ കേൾക്കും' എന്നു പറഞ്ഞാണ് രാഹുല്‍ ഗാന്ധി തന്‍റെ പ്രസംഗം ആരംഭിച്ചത്. എന്നാല്‍ തുടക്കം മുതല്‍ ബഹളംവെച്ച് പ്രസംഗം തടസ്സപ്പെടുത്തുക എന്ന ഉദ്ദേശത്തിലായിരുന്നു ബിജെപി എംപിമാര്‍. ബഹളം കൂടിയതോടെ, 'ഇന്ന് നിങ്ങള്‍ പേടിക്കേണ്ട, അദാനിയെക്കുറിച്ച് ഇന്ന് ഞാന്‍ മിണ്ടില്ല' എന്ന പരിഹാസവുമായി അദ്ദേഹം പ്രസംഗം തുടര്‍ന്നു.
ഭാരത് ജോഡോ യാത്രയെകുറിച്ച് പറഞ്ഞുകൊണ്ട് പതിയെ തുടങ്ങിയ പ്രസംഗം പിന്നീട് കത്തിക്കയറുകയായിരുന്നു. 'ബിജെപി മണിപ്പൂരിനെ രണ്ടായി വിഭജിച്ചു. മണിപ്പൂരിൽ ഭാരതത്തെ കൊന്നു. ഭാരതം ജനങ്ങളുടെ ശബ്ദമാണ്. ആ ശബ്ദമാണ് മണിപ്പൂരിൽ നിങ്ങൾ ഇല്ലാതാക്കിയത്. ഭാരതമാതാവിന്റെ കൊലയാളികളാണ് നിങ്ങൾ. രാജ്യം മുഴുവൻ നിങ്ങൾ കത്തിക്കുകയാണ്. നിങ്ങൾ രാജ്യദ്രോഹികളാണ്'- രാഹുല്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പ്രധാനമന്ത്രി നരേന്ദ്രമോദി രാവണനെപ്പോലെയാണെന്നും രാഹുൽ ആരോപിച്ചു. മോദി കേൾക്കുന്നത് ഭാരതത്തെയല്ല, അമിത് ഷായെയും ഗൗതം അദാനിയെയും മാത്രമാണ്. രാവണനും അങ്ങനെയായിരുന്നു, രണ്ടു പേരെ മാത്രമാണ് കേട്ടത്. കുംഭകർണനെയും മേഘനാദനെയും മാത്രം. അതോടെ, ഭരണപക്ഷം ബഹളം ശക്തമാക്കി. 'ഇന്ത്യന്‍ സൈന്യത്തിന് മണിപ്പൂരില്‍ ഒരു ദിവസം കൊണ്ട് സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിയും, എന്നാല്‍ സര്‍ക്കാര്‍ അവരുടെ സേവനം ഉപയോഗിക്കുന്നില്ല. നിങ്ങള്‍ രാജ്യസ്നേഹികളല്ല, ഭാരതമാതാവിന്റെ കൊലയാളികളാണ്' എന്ന് ആവര്‍ത്തിച്ചാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.