കൊച്ചി: ഈ വർഷത്തെ ചലച്ചിത്ര പുരസ്കാര നിർണയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സംവിധായകൻ ലിജീഷ് മുല്ലേഴത്ത് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ആരോപണങ്ങളിൽ തെളിവുകളൊന്നും ഹാജരാക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. നേരത്തേ ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം ചോദിച്ചിരുന്നു. കേട്ടുകേൾവിയുടെ മാത്രം അടിസ്ഥാനത്തിൽ നൽകിയ ഹർജിയാണെന്നും വ്യക്തമായ തെളിവുകളില്ലാതെയാണ് ഹർജിക്കാരൻ ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ളതെന്നും വ്യക്തമാക്കി ജസ്റ്റിസ് പി വി കുഞ്ഞികൃഷ്‌ണന്റെ ബെഞ്ചാണ് ഹർജി തള്ളിയത്. അക്കാദമി ചെയർമാൻ ഇടപെട്ടതിന് തെളിവില്ലെന്നും, നിസാരമായ ആരോപണങ്ങളാണ് ഹർജിക്കാർ ഉന്നയിച്ചതെന്നും കോടതി നിരീക്ഷിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അവാർഡ് നിർണയത്തിൽ അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടെന്ന് ആരോപിച്ച് സംവിധായകൻ വിനയനാണ് ആദ്യം രംഗത്തെത്തിയത്. ചില ജൂറി അംഗങ്ങളെ ഉദ്ധരിച്ചായിരുന്നു വിനയന്റെ ആരോപണം. കോടതി ഹര്‍ജി തള്ളിയെങ്കിലും മുഖ്യമന്ത്രിക്ക് വ്യക്തമായ തെളിവുകളോടെ കൊടുത്ത പരാതിയിൽ മറുപടി വരുമെന്നാണ് ഇപ്പോഴും പ്രതീക്ഷിച്ചിരിക്കുന്നതെന്ന് വിനയന്‍ പറഞ്ഞു. രഞ്ജിത്ത് അവാർഡ് നിർണ്ണയത്തിൽ ഇടപെട്ടെന്ന് പറയുന്ന ശബ്ദ സന്ദേശങ്ങൾ മാധ്യമങ്ങളിലും പൊതുസമൂഹത്തിലും നിറഞ്ഞു നിൽക്കുകയും അതിനെപ്പറ്റി കേരളത്തിൽ ചർച്ച നടക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അക്കാര്യത്തിൽ തെളിവില്ലെന്ന് കോടതി പറയാൻ എന്താണ് കാര്യമെന്നു മനസ്സിലാകുന്നില്ലെന്നും വിനയന്‍ പ്രതികരിച്ചു.