ചെന്നൈ: നീറ്റ് പരീക്ഷ റദ്ദാക്കണമെങ്കില്‍ വിദ്യാഭ്യാസത്തെ കൺകറന്റ് ലിസ്റ്റിൽ നിന്ന് സ്റ്റേറ്റ് ലിസ്റ്റിലേക്ക് മാറ്റണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. സ്വാതന്ത്ര്യ ദിനത്തിന്‍റെ ഭാഗമായി സെന്റ് ജോർജ്ജ് കോട്ടയിൽ നിന്ന് പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം അടക്കമുള്ള ജനങ്ങളുമായി നേരിട്ട് ബന്ധമുള്ള എല്ലാ വിഷയങ്ങളും സ്റ്റേറ്റ് ലിസ്റ്റിലേക്ക് കൊണ്ടുവരണം. നീറ്റ് പരീക്ഷയുടെ പരിധിയിൽ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കുന്ന സംസ്ഥാന ബില്ലിന് ഉടൻ അനുമതി നൽകണമെന്ന് പ്രസിഡന്റ് ദ്രൗപതി മുർമുവിനോട് ആവശ്യപ്പെട്ടിട്ടുണ്ട് - സ്റ്റാലിന്‍ പറഞ്ഞു.
നീറ്റ് പരീക്ഷയിൽ പരാജയപ്പെട്ടതിന്റെ വിഷമത്തിൽ തമിഴ്നാട്ടില്‍ വിദ്യാർഥിയും പിതാവും ആത്മഹത്യ ചെയ്തിരുന്നു. ഒരു സാഹചര്യത്തിലും വിദ്യാർത്ഥികൾ സ്വന്തം ജീവൻ എടുക്കാൻ തീരുമാനിക്കരുതെന്ന് സ്റ്റാലിൻ ആവശ്യപ്പെട്ടു. നിങ്ങളുടെ വളർച്ചയ്ക്ക് തടസ്സമായ NEET ഇല്ലാതാക്കപ്പെടും. ഇതിനായുള്ള നിയമനടപടികൾക്കായി സർക്കാർ ശ്രമം തുടർന്നു കൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. നീറ്റുമായി ബന്ധപ്പെട്ട നിരവധി ആത്മഹത്യകൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നീറ്റ് മാനദണ്ഡം ഒഴിവാക്കി പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം സാധ്യമാക്കുന്ന ബിൽ 2021-ലാണ് തമിഴ്നാട് സർക്കാർ നിയമസഭയിൽ പാസാക്കിയത്. 2021ല്‍ ഡിഎംകെ സര്‍ക്കാര്‍ ബില്‍ പാസാക്കിയെങ്കിലും ഗവര്‍ണര്‍ ആര്‍ എന്‍ രവി ഒപ്പിടാന്‍ തയാറായിട്ടില്ല. മാസങ്ങൾക്കുള്ളിൽ രാഷ്ട്രീയമാറ്റമുണ്ടാകുമെന്നും അതോടെ നീറ്റ് എന്ന തടസ്സം ഇല്ലാതാകുമെന്നും പറഞ്ഞ സ്റ്റാലിൻ അതോടെ, “അപ്പോൾ, ഞാൻ ഒപ്പിടില്ല” എന്ന് പറയുന്നവരെല്ലാം അപ്രത്യക്ഷരാകും എന്നും വ്യക്തമാക്കി.