തിരുവനന്തപുരത്തുനിന്ന് ആംബുലൻസിൽ കാമുകിയെ തേടിയെത്തിയ യുവാവും രണ്ട് സുഹൃത്തുക്കളും വടകരയിൽ പിടിയിലായി. ചൊവാഴ്ച്ച പുലര്‍ച്ചെ മുതല്‍ ആംബുലന്‍സ് വടകര, ചോറോട് മേഖലയില്‍ കറങ്ങുകയായിരുന്നു. സംശയം തോന്നിയ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസെത്തി അന്വേഷിച്ചപ്പോള്‍ പുത്തൂരിലെ ഒരു രോഗിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോവാന്‍ വന്നതാണെന്നായിരുന്നു അവര്‍ പോലീസിന് നല്‍കിയ മറുപടി. കൂടുതല്‍ ചോദ്യം ചെയ്യാനൊന്നും പോലിസ് തയ്യാറായില്ല.
എന്നാല്‍, സംഘം വീണ്ടും കുരിയാടി ഭാഗത്തേക്ക് പോയി. യുവതിയുമായി പോകാനുള്ള അവസാന വട്ട ഒരുക്കത്തിനിടെയാണ് അവര്‍ റെവന്യൂ സംഘത്തിന്‍റെ ശ്രദ്ധയില്‍ പെടുന്നത്. ഉദ്യോഗസ്ഥര്‍ പോലീസിനെ വിളിച്ചു യുവാക്കളെ കസ്റ്റടിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്. തിരുവനന്തപുരം മൺവിള കിഴിവിലം ഉണ്ണി കോട്ടേജിൽ ശിവജിത്ത് (22), അരമട സജിത്ത് നിവാസിൽ സബീഷ് (48), ചെറിയതുറ ഫിഷർമെൻ കോളനിയിൽ ഉണ്ണി അൽഫോൻസ് (29) എന്നിവരാണ് അറസ്റ്റിലായത്.
പോലീസ് യുവതിയുടെ വീട്ടിലെത്തി കാര്യങ്ങളന്വേഷിച്ചപ്പോള്‍ പ്രണയത്തിലാണെന്ന് ഇവരും സമ്മതിച്ചു. ഇൻസ്റ്റഗ്രാം വഴിയാണ് ശിവജിത്തും പെൺകുട്ടിയും പരിചയപ്പെട്ടത്. പെട്ടെന്ന് കൂട്ടിക്കൊണ്ടു പോകണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടതിനെത്തുടർന്നാണ് എത്തിയതെന്ന് ശിവജിത്ത് പൊലീസിനോട് പറഞ്ഞു.