ദക്ഷിണ കശ്മീരിലെ അവന്തിപുരയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിനിടെ ഹിസ്ബുൾ മുജാഹിദ്ദീന്റെ ഓപ്പറേഷൻ കമാൻഡർ റിയാസ് നായിക്കും മറ്റൊരു തീവ്രവാദിയും കൊല്ലപ്പെട്ടതായി കശ്മീർ ഐജിപി വിജയ് കുമാർ പറഞ്ഞു. മുഹമ്മദ് ബിൻ കാസിം എന്ന പേരില്‍ അറിയപ്പെടുന്ന റിയാസ് നായിക്ക് പുൽവാമയിലെ ബീഗ്‌പോര ഗ്രാമത്തിൽ കുടുങ്ങുകയായിരുന്നു. പുൽവാമ സെക്ടറിലെ ഒരു ഗ്രാമത്തിൽ തീവ്രവാളികൾ ഒളിച്ചു കഴിയുന്നുണ്ടെന്ന വിവരം ലഭിച്ചതോടെയാണ് ജമ്മു കശ്മീർ പൊലീസും സുരക്ഷാസേനകളും ചേർന്നുള്ള സംയുക്ത ഓപ്പറേഷൻ ചൊവ്വാഴ്ച രാത്രി ആരംഭിച്ചത്.
മുൻകരുതൽ നടപടിയുടെ ഭാഗമായി കശ്മീരിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നേരത്തെ നിർത്തിവച്ചിരുന്നു. കശ്മീരിലെ മോസ്റ്റ് വാണ്ടഡ് തീവ്രവാദികളിൽ ഒരാളായ നായിക്കൂ, 2017 ഓഗസ്റ്റിൽ മുഹമ്മദ് യാസിൻ ഇറ്റൂ എന്ന മെഹ്മൂദ് ഗസ്നാവി കൊല്ലപ്പെട്ടതോടെയാണ് ഹിസ്ബുളിന്‍റെ നേതൃത്വം ഏറ്റെടുക്കുന്നത്. ഒരു സ്വകാര്യ സ്കൂളിലെ ഗണിതശാസ്ത്ര അദ്ധ്യാപകനായ നായിക്കു 2012-ലാണ് തീവ്രവാദ സംഘടനിയില്‍ അംഗമാകുന്നത്. എട്ട് വർഷമായി പോലീസ് ഇയാളെ പോലീസ് അന്വേഷിക്കുന്നുണ്ട്.
അതേസമയം, അവന്തിപുരയിലെ ഷർഷാലി ക്രൂ പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടുവെന്ന് പ്രതിരോധ വക്താവ് പറഞ്ഞു. പുലർച്ചെ ഒരു മണിക്ക് ഏറ്റുമുട്ടൽ ആരംഭിച്ചതായും ഇപ്പോഴും തുടരുകയാണെന്നും കശ്മീർ സോൺ പോലീസ് അറിയിച്ചു.