തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയെ സിപിഎമ്മോ ഇടതുപക്ഷമോ ഒരിക്കലും എതിർത്തിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കരാറിലെ കേരളത്തിന്റെ താൽപ്പര്യത്തെ ഹനിക്കുന്ന വ്യവസ്ഥകളെയാണ് സിപിഎം എതിർത്തതെന്നും ഉമ്മൻചാണ്ടി സർക്കാരും മൻമോഹൻ സിംഗ് സർക്കാരും പദ്ധതിയെ കയ്യൊഴിയാൻ തീരുമാനിച്ചപ്പോൾ വിഴിഞ്ഞം മുതൽ അയ്യങ്കാളി ഹാൾ വരെ എൽഡിഎഫ് മനുഷ്യച്ചങ്ങല തീർത്തിരുന്നെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അന്ന് മനുഷ്യച്ചങ്ങലയുടെ ആദ്യ കണ്ണിയായത് അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനായിരുന്നെന്നും വിഴിഞ്ഞം പദ്ധതിക്കെതിരെ സിപിഎമ്മും ഇടതുപക്ഷവും നിലയുറപ്പിച്ചിരുന്നുവെന്ന യുഡിഎഫിന്റെ വാദം ശുദ്ധ അസംബന്ധമാണെന്ന് വ്യക്തമാക്കാൻ ഈ സംഭവം മാത്രം മതിയാകുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'പദ്ധതിയുടെ ഓരോ ഘട്ടത്തിലും തടസങ്ങൾ വകഞ്ഞുമാറ്റി പദ്ധതി യാഥാർത്ഥത്തിലേക്ക് നയിച്ചത് ഇടതുപക്ഷത്തിന്റെ ഇടപെടലിന്റെ ഫലമാണെന്ന കാര്യം ആർക്കും മറച്ചുവെയ്ക്കാനാവില്ല. ഓഖി ചുഴലിക്കാറ്റും കൊവിഡ് മഹാമാരിയും പദ്ധതിയുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിച്ചു. ബിജെപിയും കോൺഗ്രസും വലതുപക്ഷ മാധ്യമങ്ങളും പരിസ്ഥിതി മൗലികവാദികളും സംയുക്തമായി ഉയർത്തിയ പ്രതിഷേധം ചില ജാതിമത സംഘടനകൾ നടത്തിയ സമരങ്ങൾ എന്നിവയെയെല്ലാം അതിജീവിച്ചാണ് പദ്ധതിയെ എൽഡിഎഫ് സർക്കാർ വിജയത്തിലേക്ക് എത്തിച്ചത്'- എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.