റായ്പൂർ: ഛത്തീസ്ഗഢിൽ കോൺഗ്രസ്സിന് തുടർഭരണം ലഭിച്ചാൽ സ്ത്രീകൾക്ക് പ്രതിവർഷം 15,000 രൂപ നൽകുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. റായ്പൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത് . പ്രകടന പത്രികയ്ക്ക് പുറമെയാണ് പുതിയ പ്രഖ്യാപനം. 'ഛത്തീസ്ഗഢ് ഗൃഹലക്ഷ്മി യോജന' എന്നാണ് പദ്ധതിയുടെ പേര്.
സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നതെന്നും പണം ഓണ്‍ലൈനായി എല്ലാവരുടെയും അക്കൗണ്ടുകളിലെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 'ഇനി അപേക്ഷകള്‍ പൂരിപ്പിക്കുകയോ വരി നില്‍ക്കുകയോ ചെയ്യേണ്ട, വീടുകളില്‍ നടത്തുന്ന സർവേ പ്രകാരം പണം ഓണ്‍ലൈനായി എത്തും. ദാരിദ്ര്യ നിർമ്മാർജ്ജനമാണ് കോൺഗ്രസ്സിന്റെ ലക്ഷ്യം'- ബാഗേൽ വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നേരത്തെ വിവാഹിതരായ സ്ത്രീകൾക്ക് പ്രതിവർഷം 12,000 രൂപ നൽകുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു. പ്രചാരണത്തോടൊപ്പം ഇതിനുള്ള അപേക്ഷ ഫോമും ബിജെപി കൊടുത്തു തുടങ്ങിയിരുന്നു. അതിനെ മറികടക്കാനാണ് കോൺഗ്രസ്സിന്റെ പുതിയ പ്രഖ്യാപനം.
ഛത്തിസ്ഗഢിൽ 90 നിയമസഭാ മണ്ഡലങ്ങളിലേക്ക് രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ ഏഴിനായിരുന്നു ആദ്യഘട്ട തെരഞ്ഞെടുപ്പ്. 20 മണ്ഡലങ്ങളാണ് അന്ന് പോളിംഗ് ബൂത്തിലെത്തിയത്. നവംബര്‍ പതിനേഴിനാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ്. 70 മണ്ഡലങ്ങളാണ് അന്ന് വിധിയെഴുതുക.