റായ്പൂര്‍: ഛത്തീസ്ഗഡില്‍ 75 സീറ്റുകൾ നേടി കോൺഗ്രസ്സ് ഭരണം നിലനിർത്തുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. കോൺഗ്രസ്സ് നൽകിയ വാഗ്ദാനങ്ങൾ എന്നും പാലിച്ചിട്ടേ ഉള്ളൂവെന്നും 2018-ലേക്കാള്‍ ഉന്നത വിജയമാണ് മുന്നിൽ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. എൻഡിടിവിയോടായിരുന്നു ഭൂപേഷ് ബാഗേലിന്റെ പ്രതികരണം. സംസ്ഥാനത്ത് രണ്ടാംഘട്ട തെരഞ്ഞടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കവെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.
'നരേന്ദ്രമോദിയുടെയും ബിജെപി നേതാവായ രമണ്‍ സിങ്ങിന്റെയും വാഗ്ദാനങ്ങൾ ജനങ്ങൾ വിശ്വസിക്കില്ല'- പ്രധാനമന്ത്രി മുന്‍പ് നല്‍കിയ വാഗ്ദാനങ്ങൾ ചൂണ്ടിക്കാട്ടി ഭൂപേഷ് ബാഗേല്‍ പറഞ്ഞു. 'അതുകൊണ്ടു തന്നെ ജനങ്ങൾ കോൺഗ്രസ്സിനെയാണ് വിശ്വസിക്കുന്നത്. കോൺഗ്രസ്സ് നൽകിയ വാഗ്ദാനങ്ങൾ എന്നും പാലിച്ചിട്ടേ ഉള്ളൂ. അധികാരത്തിലെത്തിയാൽ കർഷക വായ്പകൾ എഴുതിത്തളളുമെന്ന് പറഞ്ഞു. വെറും രണ്ട് മണിക്കൂർ കൊണ്ട് അത് കാണിച്ചു കൊടുത്തു. വൈദ്യുതി ബിൽ പകുതിയായി കുറച്ചു. എല്ലാ കുടുംബങ്ങള്‍ക്കും 35 കിലോഗ്രാം പച്ചക്കറികള്‍ നല്‍കി. അതിനാൽ ജനങ്ങൾ കോൺഗ്രസ്സിൽ ഉറച്ചു വിശ്വസിക്കുന്നു'- ഭൂപേഷ് ബാഗേല്‍ പറഞ്ഞു.
'കഴിഞ്ഞ 5 വർഷം ഞങ്ങൾ ജനങ്ങൾക്കായി പ്രവർത്തിച്ചു. കര്‍ഷകര്‍, തൊഴിലാളികള്‍, ഗോത്രവര്‍ഗക്കാര്‍, വ്യാപാരികള്‍, വ്യവസായികള്‍ എന്നിങ്ങനെ എല്ലാ വിഭാഗത്തില്‍പെട്ടവര്‍ക്കും കൊവിഡ് കാലത്ത് താങ്ങായി. ഓരോ വിഭാഗക്കാർക്കായുള്ള പ്രത്യേക പദ്ധതികള്‍ ഞങ്ങളുടെ പക്കലുണ്ടായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എന്തെങ്കിലും നഷ്ടം സംഭവിച്ച ആരും ഛത്തീസ്ഗഡില്‍ ഇല്ല' - ബാഗേൽ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇത്തവണ കോൺഗ്രസ് ജനങ്ങൾക്ക് നൽകുന്ന വാഗ്ദാനം എന്തെന്ന ചോദ്യത്തിന്, കർഷകർ, സ്ത്രീകൾ, വനിതാ സ്വയം സഹകരണ സംഘങ്ങൾ, എന്നിവരുടെ കെട്ടിക്കിടക്കുന്ന കുടിശികകൾ എഴുതിത്തള്ളുന്നതിനെ കുറിച്ച് പാർട്ടി ചർച്ച ചെയ്തിട്ടുണ്ടെന്നും പാചക വാതകത്തിന് 500 രൂപ സബ്‌സിഡി നൽകുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
കഴിഞ്ഞ 5 തവണ ജയിച്ച പടാൻ മണ്ഡലത്തിലാണ് ഇത്തവണയും ഭൂപേഷ് ബാഗേല്‍ മത്സരിക്കുന്നത്. ഛത്തീസ്ഗഡിലെ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളിലൊന്നാണ് ഇത്.