പത്തനംത്തിട്ട: മണ്ഡലമാസ പൂജയ്ക്കായി ശബരിമല നട തുറന്നു. മേൽശാന്തി കെ ജയരാജൻ നമ്പൂതിരിക്ക് പുലയായതിനാൽ തന്ത്രി കണ്ഠര് മഹേഷ് മോഹനാണ് നട തുറന്നത്. തന്ത്രി ഓറ്റകലശം പൂജിച്ച് അഭിഷേകം ചെയ്ത് ശ്രീ കോവിലിൽ കൊണ്ടുപോയി മൂലമന്ത്രം ചൊല്ലി. മാളികപ്പുറത്തെ ശ്രീ കോവിലിന്റെ താക്കോൽ അവിടത്തെ മേൽശാന്തി ഹരിഹരൻ നമ്പൂതിരിക്ക് കൈമാറുകയും ചെയ്തു. ആദ്യദിനം തീർത്ഥാടകരുടെ ഒഴുക്കാണ് ശബരിമലയിലേക്ക്.
മണ്ഡലപൂജ ഡിസംബർ 27ന് ബുധനാഴ്ചയും മകരവിളക്ക് ജനുവരി 14ന് ശനിയാഴ്ചയുമാണ്. ഡിസംബർ 27ന് രാത്രി മണ്ഡലപൂജ കഴിഞ്ഞ് നട അടയ്ക്കും. പിന്നീട് മകരവിളക്കിനായി ഡിസംബർ 30ന് തുറക്കുന്ന നട ജനുവരി 20ന് അടയ്ക്കും.
ശബരിമല ക്ഷേത്രത്തിലെ പ്രധാന തീർഥാടന കാലമാണ് മണ്ഡലകാലം. വിശ്വാസികൾക്ക് അയ്യപ്പ ദർശനത്തിനായി എല്ലാ ക്രമീകരണങ്ങളും ഒരുക്കിയതായി ദേവസ്വം ബോർഡ് അറിയിച്ചു. വെർച്ച്വൽ ബുക്കിങ് മുഖേന മാത്രമാണ് ഇക്കുറിയും തീർത്ഥാടകർക്ക് ദർശനം. തിരക്ക് നിയന്ത്രിക്കാൻ നിലയ്ക്കൽ മുതൽ മുതൽ സന്നിധാനം വരെ ആധുനിക സംവിധാനങ്ങൾ ദേവസ്വം ബോർഡ് സജ്ജമാക്കിയിട്ടുണ്ട്. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങൾ 3 എസ്പിമാരുടെ നിയന്ത്രണത്തില്‍ ആയിരിക്കും. ഇവരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത്കുമാറും സന്നിധാനത്തിൽ ഉണ്ടാകും. ന്നിധാനത്ത് മാത്രം 1350 പൊലീസുകാരെയാണ് സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത്.